കാമറൂണില്‍ വിമാനം തകര്‍ന്ന് വീണു: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Update: 2022-05-12 00:48 GMT

യൗണ്ടെ: കാമറൂണ്‍ തലസ്ഥാനമായ യൗണ്ടെയില്‍ 11 പേരുമായി പോയ വിമാനം തകര്‍ന്ന് വീണു. കാമറൂണിനും ചാഡിനും ഇടയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യകമ്പനിയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യൗണ്ടെയില്‍ നിന്ന് 90 മൈല്‍ മാറി വടക്കുകിഴക്കായി നംഗഎബോക്കോയ്ക്ക് സമീപമായിരുന്നു അപകടം. യൗണ്ടെ എന്‍സിമാലന്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ബെലാബോയിലേക്ക് പറക്കുകയായിരുന്നു വിമാനം. ഇതിനിടെ എയര്‍ ട്രാഫിക് കണ്‍ട്രോളറുകള്‍ക്ക് വിമാനവുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടു.

പ്രദേശത്തെ വനമേഖലയിലേക്ക് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തില്‍ 11 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. രണ്ട് മണിയോടെ കാമറൂണില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം കാണാതായതെന്ന് മന്ത്രാലയം പ്രസ്താവിച്ചു. സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ പ്രദേശവാസികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. യാത്രക്കാരില്‍ ചിലര്‍ കാമറൂണ്‍ ഓയില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ COTCO യിലെ തൊഴിലാളികളാണെന്നും മറ്റുള്ളവര്‍ ക്രൂവിന്റെ ഭാഗമാണെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു.

Tags: