മൗലികാവകാശ ലംഘനം; യുഎപിഎ, എന്‍ഐഎ ഭേദഗതി ബില്ലിനെതിരേ കുഞ്ഞാലിക്കുട്ടിയും ഇടിയും

ഉദ്യോഗസ്ഥര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നത് അവര്‍ക്ക് തോന്നുന്നത് പോലെ നിയമം ഉപയോഗിക്കുന്നതിന് കാരണമാവും. ഭേദഗതി ബില്ല് മാത്രമല്ല യുഎപിഎ തന്നെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Update: 2019-07-08 14:59 GMT

ന്യൂഡല്‍ഹി: പൗരന്‍മാരെ അന്യായമായി ജയിലിലിടുന്നതിന് വ്യാപമാകമായി ദുരുപയോഗം ചെയ്യപ്പെട്ട യുഎപിഎ നിയമത്തിന്റെ ഭേദഗതി ബില്ലിനെതിരേ മുസ് ലിം ലീഗ് എംപിമാരായ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും. യുഎപിഎ, എന്‍ഐഎ ഭേദഗതി ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

പൗരന്‍മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് കാരണമാവുന്ന രീതിയില്‍ സുരക്ഷാ ഏജന്‍സികളുടെ അധികാര പരിധി വികസിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരന്‍മാരെ വിചാരണകൂടാതെ തടവിലിടുന്നതിന് വ്യാപകമായി ദുരുപയോഗം ചെയ്ത നിയമമാണ് യുഎപിഎ. നിരവധിപേരാണ് ഈ നിയമ പ്രകാരം ഇപ്പോഴും ജയിലുകളില്‍ കഴിയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിക്കുമ്പോള്‍ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികളുണ്ടാവണം. എന്നാല്‍ അത് പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ ലംഘിച്ച് കൊണ്ടാവരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണഘടനയ്ക്കപ്പുറത്തുള്ള അധികാരങ്ങള്‍ യുഎപിഎ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. നരകതുല്ല്യമായ അനുഭവമാണ് യുഎപിഎയുടെ കാര്യത്തില്‍ നമുക്കുണ്ടായത്. ആയിരക്കണക്കിന് യുവാക്കളാണ് അഞ്ചും പത്തും വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജയിലുകളില്‍ വിചാരണ പോലും നടത്താതെ അടക്കപ്പെട്ടിട്ടുള്ളത്.

ഉദ്യോഗസ്ഥര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നത് അവര്‍ക്ക് തോന്നുന്നത് പോലെ നിയമം ഉപയോഗിക്കുന്നതിന് കാരണമാവും. ഭേദഗതി ബില്ല് മാത്രമല്ല യുഎപിഎ തന്നെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Tags: