പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; പിരിഞ്ഞുപോവില്ലെന്ന് ഇരുവിഭാഗങ്ങളും, സ്ഥലത്ത് നിരോധനാജ്ഞ

പള്ളിയ്ക്ക് അകത്ത് കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാന്‍ പോലിസ് ശ്രമിച്ചത് സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. പള്ളിക്ക് അകത്തുള്ള യാക്കോബായ വിഭാഗക്കാരും പുറത്തുള്ള ഓര്‍ത്തഡോക്‌സ് വിഭാഗക്കാരും വീണ്ടും പരസ്പരം ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയിരിക്കുകയാണ്.

Update: 2019-09-26 00:56 GMT

കൊച്ചി: പിറവം സെന്റ് മേരീസ് വലിയ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പള്ളിയ്ക്ക് അകത്ത് കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാന്‍ പോലിസ് ശ്രമിച്ചത് സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. പള്ളിക്ക് അകത്തുള്ള യാക്കോബായ വിഭാഗക്കാരും പുറത്തുള്ള ഓര്‍ത്തഡോക്‌സ് വിഭാഗക്കാരും വീണ്ടും പരസ്പരം ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയിരിക്കുകയാണ്. ബുധനാഴ്ച തുടങ്ങിയ പ്രതിഷേധം ഇന്നും തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് പിറവം വലിയ പള്ളിക്ക് മുന്നില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലേക്ക് എത്തിയിരിക്കുന്നത്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് ജില്ലാ കലക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരത്തോളം പോലിസുകാരെയാണ് സുരക്ഷയ്ക്കായി പള്ളിക്ക് ചുറ്റും വിന്യസിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രിക്കാന്‍ പള്ളി വളപ്പിനകത്ത് പോലിസ് കയറിയെങ്കിലും പിന്നീട് പിന്‍മാറി. പ്രശ്‌നക്കാരെന്ന് കണ്ടെത്തി പള്ളിയില്‍ കയറുന്നതിന് ജില്ലാ കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയ 67 യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാനാണ് പോലിസ് ശ്രമിച്ചത്. യാക്കോബായ വിഭാഗത്തിന്റെ വൈദിക ട്രസ്റ്റി അടക്കമുള്ളവര്‍ക്കെതിരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടുമാസത്തേക്കാണ് ഇവര്‍ക്ക് വിലക്ക്. ഇതിനെതിരേശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് യാക്കോബായക്കാര്‍.

അതേസമയം, ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച് ഹൈക്കോടതിയില്‍ ഇന്ന് കേസ് പരിഗണിക്കുന്നുണ്ട്. നിലവില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളിയ്ക്ക് പുറത്ത് പന്തല്‍കെട്ടി സമരത്തിലാണ്. പള്ളിയ്ക്ക് അകത്ത് യാക്കോബായ വിഭാഗക്കാര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സുപ്രിംകോടതി ഉത്തരവ് അനുസരിച്ച്, പള്ളിയ്ക്ക് അകത്ത് കയറി പ്രാര്‍ത്ഥന നടത്താന്‍ പൂര്‍ണ അവകാശമുണ്ടെന്നും അത് നടത്താതെ പിരിഞ്ഞുപോവില്ലെന്നും ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ ഉറച്ചനിലപാടെടുക്കുന്നു. എന്നാല്‍, പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കിയ സുപ്രിംകോടതി ഉത്തരവില്‍ പുനപ്പരിശോധന വേണമെന്നും ഓര്‍ത്തഡോക്‌സുകാരെ പള്ളികള്‍ പിടിച്ചടക്കാന്‍ അനുവദിക്കില്ലെന്നും യാക്കോബായക്കാര്‍ പറയുന്നു. പള്ളിയില്‍ കയറി ഞങ്ങള്‍ പ്രാര്‍ത്ഥന നടത്തട്ടെ, എന്നിട്ടാവാം ചര്‍ച്ചയെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട്. 

Tags: