ഇത് വരെ മൊഴിയെടുക്കുക പോലും ചെയ്തില്ല; പോലിസിനെതിരേ ജയചന്ദ്രൻ
ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്നും കമ്മീഷൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടും ഇതുവരെ നടപടിയില്ല.
തിരുവനന്തപുരം: പിങ്ക് പോലിസിന്റെ പരസ്യ വിചാരണ വിവാദത്തിൽ പോലിസ് ഇത് വരെയും മൊഴിയെടുത്തിട്ടില്ലെന്ന് ജാതിയധിക്ഷേപത്തിന് ഇരയായ ജയചന്ദ്രൻ. പരാതി നൽകി മൂന്ന് മാസമായിട്ടും പോലിസ് മൊഴിയെടുത്തിട്ടില്ലെന്നാണ് ആരോപണം. ഡിവൈഎസ്പിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് ജയചന്ദ്രൻ ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞു.
ആഗസ്ത് 27നാണ് സംഭവമുണ്ടായത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പോലിസ് ഉദ്യോഗസ്ഥ രജിത നായർ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു. അച്ഛനും മകളും തന്റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പോലിസ് ഉദ്യോഗസ്ഥയുടെ ആരോപണം. ഒടുവിൽ പോലിസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടി.
എന്നിട്ടും ഈ പോലിസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്. പോലിസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളർത്തി. ബാലാവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെട്ട് പോലിസിനോട് റിപോർട്ട് ആവശ്യപ്പെട്ടു. പോലിസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപോർട്ടാണ് ഡിവൈഎസ്പി നൽകിയത്. തുടർന്ന് ജയചന്ദ്രൻ ഡിജിപിക്ക് പരാതി നൽകി.
ആഗസ്ത് 31ന് ഐജി ഹർഷിത അട്ടല്ലൂരിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പോലിസ് റിപോർട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവർത്തിച്ചു. നീതി നേടി എസ്എസി എസ്ടി കമ്മീഷനെയും ജയചന്ദ്രൻ സമീപിച്ചു. പോലിസ് ഉദ്യോഗസ്ഥയെ യൂനിഫോം ധരിച്ചുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് എസ്സി എസ്ടി കമ്മീഷൻ പോലിസിന് നിർദേശം നൽകി. ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്നും കമ്മീഷൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടും ഇതുവരെ നടപടിയില്ല.
