സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം; ഷാജഹാന്‍റെ കൊലപാതകത്തിൽ ആർഎസ്എസിനെതിരേ മിണ്ടാതെ മുഖ്യമന്ത്രി

സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരേ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പോലിസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Update: 2022-08-15 14:27 GMT

തിരുവനന്തപുരം: പാലക്കാട്‌ മരുതറോഡ്‌ സിപിഎം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്‍റെ കൊലപാതകത്തെ അപലപിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി കൊലപാതകത്തെ അപലപിച്ച് രംഗത്തുവന്നത്. എന്നാൽ പോസ്റ്റിലെവിടേയും ആരാണ് കൊലപ്പെടുത്തിയതെന്ന് രേഖപ്പെടുത്തിയിട്ടില്ല.

പാലക്കാട്‌ മരുതറോഡ്‌ സിപിഐഎം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരേ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പോലിസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഷാജഹാന്‍റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് റിപോർട്ടിൽ പറയുന്നുണ്ട്. ഷാജഹാന്‍റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ തയാറാക്കിയത്.

ഷാജഹാന്‍ സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ വെട്ടിയത്. വടിവാളു കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരീഷാണ്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും പോലിസ് റിപോട്ടിൽ പറയുന്നു. പോലിസ് റിപോർട്ട് ഇങ്ങനെയായിരിക്കേ ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയൻ കൊലയാളികളുടെ രാഷ്ട്രീയ ബന്ധത്തെ കുറിച്ച് പരാമർശിക്കാത്തതിൽ പോസ്റ്റിന് കീഴിൽ വിമർശനം വ്യാപകമാണ്.

ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം പറയുന്നത്. ഷാജഹാന്‍റെ നേതൃത്വത്തിൽ വിദ്യാർഥികളെ അനുമോദിക്കാൻ വെച്ച ബോർഡ് ആര്‍എസ്എസ് എടുത്ത് മാറ്റി. പകരം ശ്രീകൃഷ്ണ ജയന്തി ബോർഡ് വെച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നുണ്ട്. 

Similar News