സമരം മയപ്പെടുത്തി പിജി ഡോക്ടർമാർ; അടിയന്തര വിഭാഗങ്ങളിൽ ഡ്യൂട്ടിക്ക് കയറും
റസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. റസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതല്‍ എന്ന് അറിയാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: ഒരാഴ്ചയായി നടത്തിവരുന്ന സമരം മയപ്പെടുത്തി പി ജി ഡോക്ടർമാർ. ഇന്ന് മുതൽ അടിയന്തര ചികിൽസാ വിഭാഗങ്ങളിൽ ജോലിക്ക് കയറുമെന്ന് പിജി ഡോക്ടർമാരുടെ സംഘടന വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജുമായി ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായതിനെ തുടർന്നാണ് തീരുമാനം.
അത്യാഹിത വിഭാഗം, ലേബർ റൂം, ശസ്ത്രക്രിയ തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ രാവിലെ എട്ടുമണി മുതൽ ജോലിക്ക് കയറി തുടങ്ങി. എന്നാൽ ഒപി വാർഡ് ഡ്യൂട്ടി ബഹിഷ്‌കരണം തുടരും. ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങൾക്ക് അനുഭാവപൂർവം തീരുമാനമെടുക്കാമെന്നാണ് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയത്.
റസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. റസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതല്‍ എന്ന് അറിയാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്റ്റൈപെന്‍റ് നാല് ശതമാനം വര്‍ധനവിന് വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ട് തവണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയല്‍ അയച്ചിട്ടുണ്ട്. ധനകാര്യ വകുപ്പ് മന്ത്രിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും ആരോഗ്യ മന്ത്രി പിജി വിദ്യര്‍ഥികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.
സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് സമരക്കരോട് മന്ത്രി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പിജി ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ രേഖാമൂലം വേണമെന്നാണ് സമരക്കാരുടെ ആവശ്യം. അത് ലഭിക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം.
