കൊവിഡിന് മരുന്നുമായി ഫൈസർ, മുതിർന്നവരിൽ രോഗം ഗുരുതരമാകുന്നത് 89 ശതമാനം വരെ തടയുമെന്ന് അവകാശവാദം

കഴിഞ്ഞ മാസം മറ്റൊരു മരുന്ന് നിർമാതാക്കളായ മെർക്ക് ആൻഡ് കോയുടെ മൊൾനുപിറാവിർ എന്ന മരുന്നും കൊവിഡിനെതിരെ ഫലപ്രദമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടിരുന്നു.

Update: 2021-11-05 16:07 GMT

ലണ്ടൻ: കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മരുന്ന് നിർമാതാക്കളായ ഫൈസർ. നേരത്തെ മുതിർന്നവരിൽ നടത്തിയ പരീക്ഷണത്തിൽ രോഗം ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നത് 89 ശതമാനം വരെ തടയാൻ ഈ മരുന്നിന് സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. രോഗം ബാധിച്ച മുതിർന്നവരിൽ ഈ മരുന്നിന്റെ ഉപയോഗം വഴി ആശുപത്രി വാസം ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം മറ്റൊരു മരുന്ന് നിർമാതാക്കളായ മെർക്ക് ആൻഡ് കോയുടെ മൊൾനുപിറാവിർ എന്ന മരുന്നും കൊവിഡിനെതിരെ ഫലപ്രദമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഫൈസറിന്റെ പുതിയ മരുന്ന് മൊൾനുപിറാവീറിനെക്കാളും മികച്ചതായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യപ്രവർത്തകർ. മൊൾനുപിറാവീർ ഉപയോഗിച്ച കൊവിഡ് രോഗികളിൽ 50 ശതമാനം വരെ മരുന്ന് ഫലപ്രദമായിരുന്നുവെന്ന് പഠനങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ രണ്ട് മരുന്നുകളുടേയും പൂർണമായ പരീക്ഷണഫലങ്ങൾ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.

പാക്സ്ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന പുതിയ മരുന്നിന്റെ പരീക്ഷണ ഫലങ്ങളും റിപോർട്ടുകളും ഉടനെ തന്നെ അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിനു മുന്നിൽ സമർപ്പിക്കുമെന്ന് ഫൈസ‌ർ അറിയിച്ചു. മരുന്നിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫൈസർ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. റിറ്റൊനാവീ‌ർ എന്ന മറ്റൊരു മരുന്നിനോടൊപ്പമാണ് പാക്സ്ലോവീഡ് രോഗികൾക്കു നൽകുന്നത്. ദിവസം രണ്ട് നേരം വച്ച് മൂന്ന് ഗുളികകളാണ് കഴിക്കേണ്ടത്. 1219 പേരിൽ ഇതിനോടകം ഈ മരുന്നിന്റെ പരീക്ഷണം നടത്തികഴിഞ്ഞുവെന്ന് ഫൈസർ വ്യക്തമാക്കി.