ഇന്ധനവില വർധന; രാജ്യവ്യാപക പ്രതിഷേധവുമായി കർഷക സംഘടനകൾ
മേയ് നാലിന് ശേഷം ഇന്ധനവിലയില്‍ തുടർച്ചയായ വര്‍ധനവാണ് സംഭവിക്കുന്നത്.
ന്യൂഡൽഹി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കർഷക സമരം നടക്കുന്ന ഇടങ്ങളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുമായാണ് കർഷക പ്രതിഷേധം നടക്കുക. വിവിധ തൊഴിലാളി സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ മൂന്ന് വർഷത്തിലെ ഏറ്റവും ഉയർന്ന വിലയിൽ ആണ്. അതിന്റെ ഫലമായി വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
മേയ് നാലിന് ശേഷം ഇന്ധനവിലയില്‍ തുടർച്ചയായ വര്‍ധനവാണ് സംഭവിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് നിരക്ക് വലിയ തോതില്‍ ഉയര്‍ന്നത്. അതേസമയം, ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
വിവിധ തൊഴിലാളി സംഘടനകൾ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്റിന് മുന്നിൽ ഈ മാസം 22 മുതൽ കർഷകർ നടത്താനിരിക്കുന്ന സമരത്തിന് മുന്നോടിയായാണ് ഇന്നത്തെ പ്രതിഷേധം. രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് പ്രതിഷേധം.
