പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വേണ്ട; കൗണ്‍സിലില്‍ ഒന്നിച്ചെതിർത്ത് സംസ്ഥാനങ്ങള്‍
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് സംസ്ഥാനങ്ങള്‍ ഒറ്റകെട്ടായി ആവശ്യപ്പെട്ടതോടെ വിഷയം പിന്നീട് പരിഗണിക്കാനായി കൗണ്‍സില്‍ മാറ്റിവെച്ചു.
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ നികുതി ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് ഒറ്റക്കെട്ടായി എതിര്‍ത്ത് സംസ്ഥാനങ്ങള്‍. ലഖ്‌നോവില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്നും കേരളം ഉള്‍പ്പെടെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളും നിലപാടെടുത്തു.
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് സംസ്ഥാനങ്ങള്‍ ഒറ്റകെട്ടായി ആവശ്യപ്പെട്ടതോടെ വിഷയം പിന്നീട് പരിഗണിക്കാനായി കൗണ്‍സില്‍ മാറ്റിവെച്ചു. നേരത്തെ കേരള ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച വിഷയം പരിഗണിക്കണമെന്ന് കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം പരിഗണിച്ചെന്ന് വരുത്തിതീര്‍ക്കുക മാത്രമാണ് ചെയ്തത്.
പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെതിരേ നേരത്തെ കേരളമാണ് പരസ്യമായി രംഗത്തുവന്നത്. എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ മറ്റു സംസ്ഥാനങ്ങളും സമാനമായ നിലപാടെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നീക്കത്തെ എതിര്‍ത്തു.
നികുതി വരുമാനം നഷ്ടപ്പെടുമെന്നതാണ് സംസ്ഥാനങ്ങളുടെ പ്രധാന ആശങ്ക. കേന്ദ്രസര്‍ക്കാരിനും ഇതേ ആശങ്കയുണ്ട്. വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചതോടെ പെട്രോളും ഡീസലും ഉടന്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ മങ്ങി.