നാസിക് സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ ആത്മഹത്യ: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ബോംബെ ഹൈക്കോടതിയില്‍

നേരത്തേ അലി മന്‍സൂരിയുടെ പിതാവും സഹോദരനും നാസിക് പോലിസിനെതിരേ പരാതിയുമായി രംഗത്തുവന്നിരുന്നു.

Update: 2020-11-06 14:18 GMT

ന്യൂഡല്‍ഹി: ഒക്ടോബര്‍ 7 ന് നാസിക് സെന്‍ട്രല്‍ ജയിലില്‍ ജയിലര്‍മാരുടെ പീഡനം മൂലം ആത്മഹത്യ ചെയ്ത അസ്ഹര്‍ അലി മന്‍സൂരിയുടെ കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ബോംബെ ഹൈക്കോടതിയില്‍. അസ്ഹറിന്റെ മരണത്തിന്റെ സ്വഭാവവും കാരണവും സംബന്ധിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപെട്ടാണ് അസ്ഹറിന്റെ പിതാവ് മുംതാസ് മുഹമ്മദ് മന്‍സൂരി ഹരജി സമര്‍പ്പിച്ചത്.

അസ്ഹര്‍ തന്റെ ആത്മഹത്യാക്കുറിപ്പ് പ്ലാസ്റ്റിക് ബാഗിലാക്കി ആത്മഹത്യ ചെയ്യും മുമ്പ് വിഴുങ്ങിയിരുന്നു. പോസ്റ്റ്മോര്‍ട്ടം സമയത്താണ് കുറിപ്പ് വീണ്ടെടുത്തത്. ജയിലിലെ അഞ്ച് ഉദ്യോഗസ്ഥരാണ് തന്റെ ആത്മഹത്യയ്ക്കു പിന്നിലെന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്. എന്നാല്‍ യുവാവിന് മറാത്തി എഴുതാനോ വായിക്കാനോ അറിയില്ലെന്ന് കുടുംബം അവകാശപ്പെട്ടു. മറാത്തിയിലായിരുന്നു ആത്മഹത്യാക്കുറിപ്പ്.

തന്റെ മകന്റെ മരണത്തിന് ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്നും യുവാവിന് ജയിലില്‍ ജീവിക്കാനുള്ള അവകാശം പ്രതികള്‍ ലംഘിച്ചുവെന്നും നിവേദനത്തില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയപ്പോള്‍ പോലീസ് സ്വപ്രേരിതമായി എഫ്ഐആര്‍ സമര്‍പ്പിക്കേണ്ടതായിരുന്നുവെന്നും പിതാവ് പറഞ്ഞു. യുവാവിന്റെ മരണത്തെക്കുറിച്ചും കത്തുകളിലെ ആരോപണങ്ങളെക്കുറിച്ചും പോലിസ് അന്വേഷിക്കാത്തത് അപേക്ഷകന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണ്, മാത്രമല്ല ജയിലുകളില്‍ കൂടുതല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം,'' ഹരജിയില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ കേസിലെ തെളിവുകള്‍ തകര്‍ക്കാനും പ്രധാനമായും നാസിക് സെന്‍ട്രല്‍ ജയിലിലെ തടവുകാരായ സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുള്ളതായും ഹരജിയില്‍ പറയുന്നു.

അതേസമയം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബോംബെ ഹൈക്കോടതി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനോട് ഉത്തരവിടണമെന്നും അതുപോലെ തന്നെ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും പിതാവ് ആവശ്യപ്പെട്ടു. അസ്ഹറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രത്യേകിച്ച് മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭ്യമാക്കണമെന്നും യുവാവിന്റെ മരണത്തെക്കുറിച്ച് ഒരു നാസിക് ജില്ലാ ജഡ്ജി അന്വേഷണം നടത്തണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അസ്ഹറിന്റെ ആരോപണങ്ങള്‍ ശരിവച്ച എല്ലാ തടവുകാര്‍ക്കും സംരക്ഷണം നല്‍കണം. സഹതടവുകാര്‍ പേരുനല്‍കിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു

നേരത്തേ അലി മന്‍സൂരിയുടെ പിതാവും സഹോദരനും നാസിക് പോലിസിനെതിരേ പരാതിയുമായി രംഗത്തുവന്നിരുന്നു. തങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പോലിസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെതായും പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചതായി പിതാവ് ആരോപിച്ചിരുന്നു. എന്നാല്‍ കേസന്വേഷിക്കുന്നത് മറ്റൊരു ടീമാണെന്നും എഫ്ഐആര്‍ ചുമത്തണമോ എന്ന കാര്യം അവരാണ് തീരുമാനിക്കുകയെന്നും പോലിസ് ഇന്‍സ്പെക്ടര്‍ ടി ഗണേശ് പറഞ്ഞാതായും കുടുംബം പറഞ്ഞിരുന്നു.

മഹാരാഷ്ട്ര ഐടി സെല്‍ കണ്‍വീനര്‍ ജയിലധികാരികളുടെ മാനസിക-ശാരീരിക പീഡനം സഹിക്കാതെയാണ് അസ്ഗര്‍ മുംതാസ് മന്‍സോരി ഒക്ടോബര്‍ 7ന് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തത്. മകന്‍ ആത്മഹത്യ ചെയ്‌തെന്നും മൃതദേഹം ഏറ്റുവാങ്ങണമെന്നും അറിയിച്ച് പോലിസ് വിളിക്കുമ്പോഴാണ് കുടുംബം വിവരമറിയുന്നത്. ജയിലര്‍മാര്‍ അസ്ഗറിനെ കഞ്ചാവ് വലിക്കുന്നെന്ന് ആരോപിച്ച് പ്രത്യേക തടവില്‍ പാര്‍പ്പിച്ചിരുന്നുവെന്ന് ഒരു തടവുകാരന്‍ മൊഴിനല്‍കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ജയില്‍ അധികൃതര്‍ കഠിനമായ മര്‍ദ്ദിച്ചിരുന്നുവെന്നും സഹതടവുകാര്‍ പറയുന്നു. ജയില്‍മോചിതനാവാന്‍ ആറ് മാസം ബാക്കിയിരിക്കെയാണ് അസ്ഗര്‍ ആത്മഹത്യ ചെയ്തത്. ഒരു വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകമാണ് അസ്ഗറിനെ 2007ല്‍ ജയിലിലെത്തിച്ചത്.