പെരിയ ഇരട്ടക്കൊല: വി പി പി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തേക്കും

ഇരട്ടക്കൊലയ്ക്ക് മുമ്പ് പെരിയ കല്യോട്ട് നടന്ന സിപിഎം പ്രതിഷേധ പൊതുയോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു.

Update: 2021-10-17 05:15 GMT

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് വി പി പി മുസ്തഫയെ ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പി പി മുസ്തഫയെ ചോദ്യം ചെയ്യാനാണ് സിബിഐ ഒരുങ്ങുന്നത്. തിങ്കളാഴ്ചയാകും ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ.

ഇരട്ടക്കൊലയ്ക്ക് മുമ്പ് പെരിയ കല്യോട്ട് നടന്ന സിപിഎം പ്രതിഷേധ പൊതുയോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇതിന്റെ പശ്ചാത്തലത്തിൽ മുസ്തഫയെ ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ സാക്ഷിയാണ് മുസ്തഫ.

പ്രസംഗം വിവാദമായപ്പോൾ വാക്കുകൾ വളച്ചൊടിച്ചതാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്ന വിശദീകരണവുമായി മുസ്തഫ രം​ഗത്തുവന്നിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് അറിയുന്നത്. ഡിസംബർ നാലിനകം കുറ്റപത്രം സമർപ്പിക്കാനാണ് സിബിഐയോട് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്.