സുപ്രധാന സര്‍വേ മാപ്പ് കാണാനില്ല, സംയുക്ത സര്‍വേ സ്തംഭനത്തില്‍

1958 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം തയ്യാറാക്കിയ മാപ്പ് ഉപയോഗിച്ചല്ല കോഴിക്കോട് വനം മിനി സര്‍വ്വേ വകുപ്പ് ഇതുവരെ സര്‍വ്വേ ചെയ്തതെന്നാണ് റാന്നി ഡിഎഫ്ഒയുടെ ആക്ഷേപം.

Update: 2019-05-06 16:53 GMT

പെരുമ്പെട്ടിയിലെ കര്‍ഷകര്‍ പട്ടയത്തിന് അര്‍ഹരാണെന്ന കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ വനം വകുപ്പില്‍ നിന്ന് അശുഭ വാര്‍ത്തകള്‍. 1958 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം തയ്യാറാക്കിയ മാപ്പ് ഉപയോഗിച്ചല്ല കോഴിക്കോട് വനം മിനി സര്‍വ്വേ വകുപ്പ് ഇതുവരെ സര്‍വ്വേ ചെയ്തതെന്നാണ് റാന്നി ഡിഎഫ്ഒയുടെ ആക്ഷേപം.

1958ലെ വനം നോട്ടിഫിക്കേഷന്‍ അനുസരിച്ച് പെരുമ്പെട്ടിയിലെ കര്‍ഷകരുടെ ഭൂമി വനത്തിനുള്ളിലോ പുറത്തോ എന്ന് കണ്ടെത്താനാണ് മന്ത്രിതല യോഗം നിര്‍ദ്ദേശിച്ചത്. ഈ നോട്ടിഫിക്കേഷനിലെ അതിര്‍ത്തി വിവരണം വിശദവും കൃത്യതയാര്‍ന്നതുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ഭൂമി വനപരിധിക്ക് പുറത്താണെന്ന് ഡിഎഫ്ഒ റിപോര്‍ട്ട് നല്‍കുകയും ചെയ്തു. വനത്തിന്റെ അളവ് അന്ത്യഘട്ടത്തില്‍ എത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് 1958 ലെ സെറ്റില്‍മെന്റ് മാപ്പല്ല കോഴിക്കോട് മിനി സര്‍വേ ഉപയോഗിച്ചതെന്ന വിചിത്ര വാദം ഡിഎഫ്ഒ ഉയര്‍ത്തിയിരിക്കുന്നത്.

സെറ്റില്‍മെന്റ് മാപ്പ് സൂക്ഷിക്കേണ്ടത് സെറ്റില്‍മെന്റ് ഓഫിസറായ ജില്ലാ കലക്ടറുടെ ഉത്തരവാദിത്വമാണ്. റവന്യൂ വകുപ്പ് അതീവ ജാഗ്രതയോടെ സൂക്ഷിക്കേണ്ട ഈ രേഖ എവിടെയെന്ന് വനം, റവന്യൂ, സര്‍വേ വകുപ്പുകള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വനമാഫിയയുടെ ഇടപടല്‍ കൊണ്ടാണ് രേഖ അപ്രത്യക്ഷമായതെന്ന് പൊന്തന്‍ പുഴ സമരസമിതി ആരോപിക്കുന്നു. 1905 ലെ സെറ്റില്‍മെന്റ് മാപ്പ് റാന്നി ഡിഎഫ്ഒയില്‍ ഉണ്ട്. 1958ലെ മാപ്പ് അപ്രത്യക്ഷമായത് തികച്ചും ദുരൂഹം. ഇതിന് വനം റവന്യൂ വകുപ്പുകള്‍ ഉത്തരം പറയണം. മാത്രമല്ല, മാപ്പ് കാണാനില്ലാത്ത സാഹചര്യത്തില്‍ വസ്തുവിന്റെ അളവ് ഉടന്‍ പൂര്‍ത്തീകരിച്ച് നോട്ടിഫിക്കേഷനില്‍ പറയുന്ന 1771 ഏക്കര്‍ വനം വകുപ്പിന്റെ കൈയ്യില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സമരസമിതി നിലപാട് വ്യക്തമാക്കുന്നു.

ജനങ്ങളുടെ ഭൂമി 1958 നോട്ടിഫിക്കേഷന്‍ അതിര്‍ത്തിക്ക് പുറത്താണെന്ന് കണ്ടെത്താന്‍ മാപ്പ് ആവശ്യമില്ല . നോട്ടിഫിക്കേഷനിലെ അതിര്‍ത്തി വിവരണവും ഭൂമിയിലെ സര്‍വ്വേ അടയാളങ്ങളും താരതമ്യം ചെയ്താല്‍ മാത്രം മതി. സമരസമിതി കണ്‍വീനര്‍ സന്തോഷ് പെരുമ്പെട്ടി വാദിക്കുന്നു.

Tags: