കൊവിഡ് കാലത്ത് അന്തർ സംസ്ഥാന തൊഴിലാളികളെ പലായനം ചെയ്യാൻ പ്രേരിപ്പിച്ചത് കോൺഗ്രസെന്ന് പ്രധാനമന്ത്രി
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം പണ്ടേ അവസാനിച്ചെങ്കിലും കോൺഗ്രസ് അവരുടെ “വിഭജിച്ച് ഭരിക്കുക” എന്ന നയമാണ് സ്വീകരിച്ചതെന്നും ഇപ്പോൾ തുക്‌ഡെ തുക്‌ഡെ സംഘത്തിന്റെ നേതാക്കളായി മാറിയെന്നും മോദി പറഞ്ഞു.
ന്യൂഡൽഹി: ലോക്ക്ഡൗൺ കാലത്ത് അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത് കോൺഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പകർച്ചവ്യാധി സമയത്ത് യുപിയിലേക്കും ബിഹാറിലേക്കും പോകാൻ മഹാരാഷ്ട്ര സർക്കാർ കുടിയേറ്റക്കാരെ അനുവദിച്ചുവെന്നും മോദി ആരോപിച്ചു.
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം പണ്ടേ അവസാനിച്ചെങ്കിലും കോൺഗ്രസ് അവരുടെ "വിഭജിച്ച് ഭരിക്കുക" എന്ന നയമാണ് സ്വീകരിച്ചതെന്നും ഇപ്പോൾ തുക്‌ഡെ തുക്‌ഡെ സംഘത്തിന്റെ നേതാക്കളായി മാറിയെന്നും മോദി പറഞ്ഞു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മോദി.
അതേസമയം, ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കാൻ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച അഭ്യർത്ഥിച്ചു. സർക്കാർ വിലയിരുത്തൽ പ്രകാരം ഹൈദരാബാദ് എംപി ഇപ്പോഴും സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും ഷാ പരാമർശിച്ചു. കഴിഞ്ഞയാഴ്ച ഹാപൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്കയാത്രയിൽ ഒവൈസിക്കെതിരെ ആക്രമണം നടന്നിരുന്നു.
"ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിൽ നിന്ന് ഉടൻ റിപോർട്ട് സ്വീകരിച്ചു. കേന്ദ്ര സുരക്ഷാ ഏജൻസികളിൽ നിന്ന് നേരത്തെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് സുരക്ഷ നൽകാൻ കേന്ദ്രം ഉത്തരവിട്ടത്. എന്നാൽ സുരക്ഷ സ്വീകരിക്കാൻ തയ്യാറാകാത്തതിനാൽ ഡൽഹി, തെലങ്കാന പോലിസിന്റെ അദ്ദേഹത്തിന് സുരക്ഷയൊരുക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല," രാജ്യസഭയിൽ സംസാരിച്ച ഷാ പറഞ്ഞു.
