പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും വിലക്ക്

Update: 2022-07-16 04:47 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിനകത്തെ പ്രതിഷേധത്തില്‍ വീണ്ടും പുതിയ മാര്‍ഗനിര്‍ദേശവുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ്. പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ലഘുലേഖ, വാര്‍ത്താക്കുറിപ്പ്, ചോദ്യാവലി വിതരണം എന്നിവയ്ക്കും വിലക്കുണ്ട്. അച്ചടിച്ചവയുടെ വിതരണത്തിന് മുന്‍കൂര്‍ അനുമതി വേണം. പാര്‍ലമെന്റില്‍ 60ലേറെ വാക്കുകളും പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധവും വിലക്കിയതിന് പിന്നാലെയാണ് പുതിയ വിലക്ക്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് അസാധാരണ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാരിനെതിരേ തുടര്‍ച്ചയായുണ്ടാവുന്ന പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം. ഇതടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗങ്ങള്‍ക്ക് കൈമാറി. വിലക്ക് നേരത്തെയുമുണ്ടായിരുന്നതാണെന്നും പാലിക്കണമെന്നുമാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം.

അഴിമതിക്കാരന്‍ എന്നതുള്‍പ്പെടെയുള്ള ഒരുകൂട്ടം വാക്കുകള്‍ക്കാണ് ആദ്യം പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയത്. പിന്നാലെ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണയോ സത്യഗ്രഹമോ പാടില്ലെന്നും നിര്‍ദേശമുണ്ടായി. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോദിയുടേതാണ് ഒറ്റവരിയിലുള്ള ഉത്തരവ്. പാര്‍ലമെന്റ് മന്ദിര വളപ്പില്‍ പ്രകടനം, ധര്‍ണ, സമരം, ഉപവാസം, എന്നിവ പാടില്ല. മതപരമായ ചടങ്ങളുകളും അനുവദിക്കില്ല.

അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. പാര്‍ലമെന്റില്‍ വാഗ്വാദത്തിന് മൂര്‍ച്ചകൂട്ടാന്‍ ഭരണ- പ്രതിപക്ഷങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Tags: