കൈക്കൂലി: പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് വിജിലൻസ് പിടിയിൽ
വളഞ്ഞവട്ടം സ്വദേശിനിയാണ് പ്രദീപ്കുമാറിനെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നത്.
തിരുവല്ല: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്കിനെ വിജിലന്‍സ് സംഘം പിടികൂടി. തിരുവല്ല കടപ്ര പഞ്ചായത്തിലെ ജീവനക്കാരനും തകഴി സ്വദേശിയുമായ പി സി പ്രദീപ്കുമാറിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ 15000 രൂപയും പിടിച്ചെടുത്തു.
വളഞ്ഞവട്ടം സ്വദേശിനിയാണ് പ്രദീപ്കുമാറിനെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി പ്രദീപ്കുമാറിനെ സമീപിച്ചത്. ഇതിനായി 40,000 രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പിന്നീട് തുക 25,000 ആയി കുറച്ചു. ഇതില്‍ ആദ്യപടിയായി പതിനായിരം രൂപയും പരാതിക്കാരി കൈമാറി. എന്നാല്‍ ഇതിനുശേഷം ബാക്കി പണം ആവശ്യപ്പെട്ട് പ്രദീപ്കുമാര്‍ പരാതിക്കാരിയെ നിരന്തരം ബന്ധപ്പെട്ടു. ഇതോടെയാണ് വളഞ്ഞവട്ടം സ്വദേശിനി വിജിലന്‍സിനെ സമീപിച്ചത്.
ഓഫീസിന് പുറത്തുവെച്ച് മാത്രം പണം നല്‍കിയാല്‍ മതിയെന്നായിരുന്നു പ്രദീപ്കുമാര്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച് വാഹനയാത്രയ്ക്കിടെ പണം കൈമാറാമെന്ന് ഇയാളെ അറിയിച്ചു. പരാതിക്കാരിക്കൊപ്പം വിജിലന്‍സിലെ ഉദ്യോഗസ്ഥനും വാഹനത്തിലുണ്ടായിരുന്നു. പൊടിയാടിയില്‍വെച്ച് പ്രദീപ്കുമാര്‍ ഈ വാഹനത്തില്‍ കയറി. യാത്രയ്ക്കിടെ പുളിക്കീഴ് പാലത്തിന് സമീപംവെച്ച് പരാതിക്കാരി പണം കൈമാറുകയും ചെയ്തു. ഇതിനുപിന്നാലെ ഇയാളെ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.