ഫലസ്തീന്‍ ജനതയെയും ജറുസലേമിനെയും ബഹ്‌റൈന്‍ ഒറ്റിക്കൊടുത്തു: മഹമൂദ് അബ്ബാസ്

ഇസ്രായേല്‍-യുഎഇ സഹകരണത്തിനെതിരെ പ്രമേയം പാസാക്കാത്തതില്‍ ഫലസ്തീന്‍ അറബ് ലീഗിനെതിരെ വിമര്‍ശമനുന്നയച്ചതിനു പിന്നാലെയാണ് ബഹ്‌റൈനും കൂടി ഇസ്രായേലുമായി സൗഹൃദത്തിലാവുന്നത്.

Update: 2020-09-12 04:58 GMT

ഫലസ്തീന്‍ ജനതയെയും ജറുസലേമിനെയും ബഹ്‌റൈന്‍ ഒറ്റിക്കൊടുത്തതായി ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റൈനിന്റെ തീരുമാനത്തില്‍ അദ്ദേഹം കടുത്ത പ്രതിഷേധം അറിയിച്ചു. ബഹ്‌റൈനിലെ അംബാസഡറെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു.

അറബ് സമാധാന ഉടമ്പടിയുടെ അപകടകരമായ ലംഘനമാണ് ബഹ്‌റൈന്‍ നടത്തിയതെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് മേലുള്ള ഭീഷണിയാണിതെന്നും റിയാദ് അല്‍ മാലികി പറഞ്ഞു. ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ സാധൂകരിക്കുന്നതാണ് പുതിയ ഉടമ്പടിയെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചു.

ഇസ്രായേല്‍-യുഎഇ സഹകരണത്തിനെതിരെ പ്രമേയം പാസാക്കാത്തതില്‍ ഫലസ്തീന്‍ അറബ് ലീഗിനെതിരെ വിമര്‍ശമനുന്നയച്ചതിനു പിന്നാലെയാണ് ബഹ്‌റൈനും കൂടി ഇസ്രായേലുമായി സൗഹൃദത്തിലാവുന്നത്. യുഎസില്‍ നിന്നുള്ള നിരന്തര ശ്രമഫലമായാണ് ബഹ്‌റൈനും ഇസ്രായേലും കൈകോര്‍ക്കുന്നത്. യുഎഇ-ഇസ്രായേല്‍ സമാധാന പദ്ധതിയെ അഭിനന്ദിച്ചു കൊണ്ട് ആദ്യം രംഗത്തെത്തിയ രാജ്യങ്ങളിലൊന്നായിരുന്നു ബഹ്‌റൈന്‍.

സെപ്റ്റംബര്‍ 15ന് വൈറ്റ് ഹൗസില്‍ നടക്കുന്ന യുഎഇ-ഇസ്രായേല്‍ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം ബഹ്‌റൈന്‍ സ്വീകരിച്ചിട്ടുണ്ട്. നെതന്യാഹുവും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് അല്‍ സയാനിയും അവിടെ വെച്ച് സമാധാന പ്രഖ്യാപനത്തില്‍ ഒപ്പുവെക്കും. ബഹ്‌റൈന്റെ തീരുമാനത്തിനെതിരേ മുസ് ലിം ലോകത്ത് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. 

Tags:    

Similar News