പാലത്തായി ബാലികാ പീഡനക്കേസ്: അധ്യാപകരുടെ ശുചിമുറിയില്‍ ചോരക്കറ; ടൈലുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ക്രൈംബ്രാഞ്ചില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിക്കെതിരായ ശക്തമായ തെളിവുശേഖരണവുമായി മുന്നോട്ട് പോവുന്നത്.

Update: 2020-12-04 06:48 GMT

കണ്ണൂര്‍: പാലത്തായി പീഡനക്കേസ് ശാസ്ത്രീയ തെളിവുകള്‍ തേടി ക്രൈംബ്രാഞ്ച് സംഘം. അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് കൊണ്ടുപോയി. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ക്രൈംബ്രാഞ്ചില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിക്കെതിരായ ശക്തമായ തെളിവുശേഖരണവുമായി മുന്നോട്ട് പോവുന്നത്.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പദ്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കുട്ടികളുടെ ശുചിമുറിയില്‍ നിന്നല്ല, അധ്യാപകര്‍ ഉപയോഗിക്കുന്ന ശുചിമുറിയില്‍ വച്ചാണ് പീഡനം നടന്നതെന്ന് കുട്ടി മൊഴി തിരുത്തി നല്‍കിയിരുന്നു. കൊളുത്തുള്ള ഈ ശുചിമുറിയിലെ ടൈലുകളില്‍ ചോരക്കറ ഫൊറന്‍സിക് സംഘം കണ്ടെത്തി. ഈ ടൈലുകള്‍ ഇളക്കി മാറ്റി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ രക്തസാമ്പിളും അന്വേഷണ സംഘം ശേഖരിച്ചു.

കഴിഞ്ഞ ജനുവരിയില്‍ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാരോപിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസ് നേരത്തേ അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സൈക്കോളജിസ്റ്റുകളുടെ സഹായം തേടിയിരുന്നു.

ഇതിനിടെ, ക്രൈംബ്രാഞ്ച്അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഐജി ശ്രീജിത്തിനെതിരേ കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തെ മാറ്റണമെന്ന കോടതി ഉത്തരവ് പ്രകാരമെത്തിയ പുതിയ സംഘം കേസില്‍ സാക്ഷിമൊഴികളില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.

Tags:    

Similar News