പാലാരിവട്ടം പോലിസ് സ്‌റ്റേഷന്‍ ഉപരോധം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസ്

Update: 2024-01-02 11:38 GMT
കൊച്ചി: എറണാകുളം പാലാരിവട്ടം പോലിസ് സ്‌റ്റേഷന്‍ ഉപരോധ സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസ്. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമാ തോമസ്, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാലാരിവട്ടം പോലിസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പോയശേഷവും ഇവരെ ജാമ്യം നല്‍കി വിട്ടയക്കാന്‍ പോലിസ് തയ്യാറായില്ല. കൂടുതല്‍ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തുകയും ചെയ്തു. വിവരമറിഞ്ഞാണ് എംപിയുടേയും എംഎല്‍എമാരുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏഴു മണിക്കൂറോളം പാലാരിവട്ടം പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടോടെ അറസ്റ്റു ചെയ്ത പ്രവര്‍ത്തകരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. എല്ലാവര്‍ക്കും കോടതി ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു.
Tags: