പാലക്കാട് സുബൈര്‍ വധക്കേസ്; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

Update: 2022-04-29 14:36 GMT

പാലക്കാട്: പാലക്കാട്ടെ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. ആര്‍എസ്എസ് കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു, ഇരട്ടക്കുളം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ എട്ടിന് സുബൈറിനെ വധിക്കാന്‍ പുറപ്പെട്ട നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് വിഷ്ണു. പോലിസ് സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ആ ശ്രമം വിജയിച്ചില്ലെന്ന് ഇവര്‍ മൊഴി നല്‍കിയതായി പോലിസ് പറയുന്നു. പതിനഞ്ചിന് സുബൈറിനെ കൊലപ്പെടുത്തിയത്. മനുവിന്റെ നേതൃത്വത്തിലായിരുന്നു ഗൂഡാലോചന. സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ മാത്രമാണ് ഉള്ളതെന്നായിരുന്നു പോലിസ് നേരത്തെ പറഞ്ഞിരുന്നത്. മൂന്ന് പ്രതികളില്‍ കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമമാണ് പോലിസ് നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് നിര്‍ദേശമനുസരിച്ചാണ് പോലിസ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

അതേസമയം, പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിലെ മൂന്ന് പേര്‍ പിടിയിലായിരുന്നു. അവശേഷിക്കുന്ന മൂന്ന് പേര്‍ കൂടി വൈകാതെ പിടിയിലാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.