മാവോവാദി ബന്ധമാരോപിച്ച് പാലക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
കേരള വനങ്ങളില്‍ മാവോവാദികള്‍ക്കേറ്റ തിരിച്ചടിയില്‍ ഇയാള്‍ ഏറെ നിരാശനാകുകയും പൂര്‍ണ്ണസമയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറുകയും കുറച്ച് വർഷങ്ങളായി വ്യാജ പേരുപയോഗിച്ച് വിവിധ ഇടങ്ങളില്‍ താമസിച്ച് പുസ്തക വിതരണം നടത്തി ജീവിച്ചു വരികയായിരുന്നു
കോഴിക്കോട്: മാവോവാദി ബന്ധമാരോപിച്ച് ഷൈൻകുമാർ എന്ന മനുവിനെ പോലിസ് അറസ്റ്റ് ചെയ്തു. കേരള സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് എസ്പി സുജിത്ത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തില്‍ ബുധനാഴ്ച്ച രഹസ്യ കേന്ദ്രത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്നാണ് പോലിസ് ഭാഷ്യം. പന്ത്രണ്ട് വര്‍ഷമായി സിപിഐ മാവോയിസ്റ്റിന്റെ പ്രവര്‍ത്തകനായി ഒളിവിൽ ആയിരുന്നുവെന്നാണ് പോലിസ് ആരോപിക്കുന്നത്.
2014 ൽ എറണാകുളം പനമ്പള്ളി നഗറിൽ നടന്ന നിറ്റ ജലാറ്റിൻ കോർപറേറ്റ് ഓഫിസ് ആക്രമണക്കേസിലാണ് ഷൈൻകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കിയ ഷൈൻകുമാറിനെ നാല് ദിവസത്തെ പോലിസ് കസ്റ്റഡിയിൽ വിട്ടു.
പാലക്കാട് പുതുശ്ശേരി കുരുടിക്കാട് സ്വദേശിയാണ് ഷെെന്‍കുമാര്‍. 2010 ആദ്യം മുതൽക്ക് മാവോയിസ്റ്റ് പാര്‍ട്ടിയിൽ ചേർന്ന് പ്രവർത്തിക്കുകയും കേരളത്തിലെ വനങ്ങളില്‍ മാവോയിസ്റ്റ് പാര്‍ട്ടിയുടെ സൈന്യമായ ജനകീയ സേനയിൽ ചേർന്ന് മാവോവാദി ആശയ പ്രചാരണങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും പോലിസ് ആരോപിക്കുന്നു.
കേരള വനങ്ങളില്‍ മാവോവാദികള്‍ക്കേറ്റ തിരിച്ചടിയില്‍ ഇയാള്‍ ഏറെ നിരാശനാകുകയും പൂര്‍ണ്ണസമയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറുകയും കുറച്ച് വർഷങ്ങളായി വ്യാജ പേരുപയോഗിച്ച് വിവിധ ഇടങ്ങളില്‍ താമസിച്ച് പുസ്തക വിതരണം നടത്തി ജീവിച്ചു വരികയായിരുന്നുവെന്നും പോലിസ് തന്നെ വ്യക്തമാക്കുന്നു.
