പാലാ ബിഷപ്പ് ഉന്നയിച്ചത് സാമൂഹിക ആശങ്ക; വേട്ടയാടാൻ അനുവദിക്കില്ല: യൂത്ത് കോൺഗ്രസ്

പാലായുടെ അഭിവന്ദ്യ മെത്രാനെ ഒരു സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളെ ചെറുക്കുമെന്നും യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

Update: 2021-09-09 12:40 GMT

കോട്ടയം: പാലാ ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും വേട്ടയാടാൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്താതെ സിപിഎമ്മും, ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത് ഒരു സാമൂഹ്യ വിപത്തിനെ കുറിച്ചുള്ള ആശങ്കയാണ്. ഈ വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർത്ഥ്യങ്ങൾ പുറത്തു കൊണ്ടുവരുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. അതിന് തയ്യാറാകാതെ മതവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള ശ്രമങ്ങൾ പൊതു സമൂഹം തിരിച്ചറിയണമെന്നും, പാലായുടെ അഭിവന്ദ്യ മെത്രാനെ ഒരു സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളെ ചെറുക്കുമെന്നും യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

പാലാ രൂപതയും, കല്ലറങ്ങാട്ട് തിരുമേനിയും മതനിരപേക്ഷ നിലപാട് എല്ലാകാലത്തും ഉയർത്തിപ്പിടിച്ചിട്ടുള്ളതാണ്. ഇതെല്ലാം ബോധപൂർവ്വം മറന്നുകൊണ്ട് അദ്ദേഹത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളെ കമ്മിറ്റി അപലപിച്ചു. വിഷയത്തെ വളച്ചൊടിച്ച് ക്രൈസ്തവ - മുസ്ലിം ഭിന്നത സൃഷ്ടിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും യൂത്ത് കോൺഗ്രസ് അഭ്യർത്ഥിച്ചു. സിപിഎമ്മിനെ പോലെ തന്നെ ബിജെപിയും വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആരോപിച്ചു.

മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറിമാരായ റോബി ഊടുപുഴ, തോമസുകുട്ടി മുക്കാല, കമ്മറ്റി അംഗങ്ങളായ ടോണി ചക്കാലയിൽ, അലോഷി റോയ്, പ്രണവ് ജയകുമാർ, എബിൻ ജേക്കബ്, ജിയോ പ്രിൻസ്, വിഷ്ണു ബാബു, മനു സി എന്നിവർ സംസാരിച്ചു.