ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടം; മരണം 80 കടന്നു, നിരവധി പേര്‍ക്ക് പരിക്കേറ്റു (വീഡിയോ)

മരിച്ചവരില്‍ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം. പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നുവീണത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മച്ഛു നദിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Update: 2022-10-30 18:12 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 80 കടന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം. പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നുവീണത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മച്ഛു നദിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മോര്‍ബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് വൈകീട്ട് 6.30ഓടെ തകര്‍ന്നത്. അപകടം ഉണ്ടാകുന്ന സമത്ത് അഞ്ഞൂറിലേറെ പേര്‍ പാലത്തിലുണ്ടായിരുന്നു. പാലം തകര്‍ന്ന് നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം. നാട്ടുകാര്‍ തുടങ്ങിയ രക്ഷാ ദൗത്യം പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളെത്തി ഏറ്റെടുത്തു. രാത്രി വൈകിയും നദിയില്‍ തിരച്ചില്‍ നടത്തുകയാണ്. നേവിയുടെ 50 അംഗ സംഘവും സ്ഥലത്തേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ സഹായധനം നല്‍കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവര്‍ മോര്‍ബിയിലേക്ക് തിരിച്ചിട്ടുണ്ട്. രാഷ്ട്രപതി അടക്കം നിരവധി പേര്‍ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി.

ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംഗ്‌വി സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട 70 ലേറെ പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്. മരിച്ചവരില്‍ കുട്ടികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്നാണ് മനസ്സിലാകുന്നത്. നേതാക്കളോടും പ്രവര്‍ത്തകരോടും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പി സി സി അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ മൂന്ന് സംഘങ്ങളാണ് മോര്‍ബിയിലെത്തുക.

1879ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പാലമാണിത്. 140 വര്‍ഷത്തിലേറെ പഴക്കമുള്ള പാലം സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ്. അറ്റകുറ്റപ്പണികള്‍ നടത്തി ഇക്കഴിഞ്ഞ 25നാണ് പാലം വീണ്ടും തുറന്ന് കൊടുത്തത്. അഞ്ച് ദിവസത്തിനകം പാലം തകര്‍ന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

Tags:    

Similar News