കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിന് ശേഷം കൊല്ലപ്പെട്ടത് 439 സായുധർ

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ആഗസ്ത് 5, 2019 മുതല്‍ 2022 ജനുവരി 26 വരെ ജമ്മു കശ്മീരില്‍ 541 അക്രമ സംഭവങ്ങൾ ഉണ്ടായി

Update: 2022-02-02 12:55 GMT

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ ഇതുവരെ 439 സായുധരെ വധിച്ചുവെന്നും കേന്ദ്രഭരണ പ്രദേശത്ത് സായുധ പ്രവർത്തനവുമായി ബന്ധപ്പെട്ട 541 സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ആഗസ്ത് 5, 2019 മുതല്‍ 2022 ജനുവരി 26 വരെ ജമ്മു കശ്മീരില്‍ 541 അക്രമ സംഭവങ്ങൾ ഉണ്ടായി. 439 സായുധരെ വധിക്കുകയും ചെയ്തു. 98 സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 109 സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് നീരജ് ഡാംഗിക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി പറഞ്ഞു.

ഈ സംഭവങ്ങളില്‍ പൊതുമുതലിന് കാര്യമായ നാശം സംഭവിച്ചിട്ടില്ലെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു. എന്നിരുന്നാലും, ഏകദേശം 5.3 കോടി രൂപയുടെ സ്വകാര്യ സ്വത്തിന് നാശനഷ്ടം കണക്കാക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.