നരസിംഹാനന്ദയുടെ പ്രവാചക നിന്ദ: പ്രധാനമന്ത്രി ഇടപെടണമെന്ന് മജ്‌ലിസെ മുശാവറ

പുരോഹിതന്റെ നിന്ദ്യമായ പരാമര്‍ശം വിശദീകരിച്ച് കൊണ്ടുള്ള കത്തില്‍ സരസ്വതിയെ അറസ്റ്റ് ചെയ്യാന്‍ നിയമപാലകരോട് നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Update: 2021-04-04 16:42 GMT

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗകനും ദസ്‌നാദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനുമായ നരസിംഗാനന്ദ് സരസ്വതിയെന്ന തീവ്രഹിന്ദുത്വ വാദി മുഹമ്മദ് നബിക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

പുരോഹിതന്റെ നിന്ദ്യമായ പരാമര്‍ശം വിശദീകരിച്ച് കൊണ്ടുള്ള കത്തില്‍ സരസ്വതിയെ അറസ്റ്റ് ചെയ്യാന്‍ നിയമപാലകരോട് നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

പുരോഹിതന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് മുശാവറെ പ്രസിഡന്റ് നവീദ് ഹമീദ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. സരസ്വതിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം നേതാക്കള്‍ വിവിധ പ്രദേശങ്ങളില്‍ പോലിസിനെ സമീപിച്ചിട്ടുണ്ട്.

പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സരസ്വതി നബിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളന വീഡിയോയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പോലിസ് ശനിയാഴ്ച പ്രസ്താവന ഇറക്കി. 153എ / 295എഐപിസി വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ നമ്പര്‍ 57/21 പ്രകാരം പിഎസ് പാര്‍ലമെന്റ് സ്ട്രീറ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലിസ് അറിയിച്ചു.ആം ആദ്മി പാര്‍ട്ടി എംഎല്‍എയും ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനത്തുല്ല ഖാനും ജാമിയ നഗര്‍ പോലിസ് സ്‌റ്റേഷനില്‍ നരസിംഗാനന്ദ് സരസ്വതിക്കെതിരെ പരാതി നല്‍കി.


Tags:    

Similar News