ടെക്‌സാസില്‍ നടന്ന കൂട്ടക്കൊലയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷം യുഎസ് ആശുപത്രി കാംപസില്‍ വെടിവയ്പ്പ്; 5 പേര്‍ മരിച്ചു, തോക്കുധാരി കൊല്ലപ്പെട്ടു

ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്.

Update: 2022-06-02 02:28 GMT

വാഷ്ങ്ടണ്‍: അമേരിക്കയില്‍ ആശുപത്രി ക്യാംപസിലുണ്ടായ വെടിവയ്പ്പില്‍  അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്. അമേരിക്കയിലെ വെടിവയ്പ്പുകളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭം രാജ്യത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തുകയാണ്. അക്രമിസംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു.

പ്രാദേശിക സമയം 4.50ഓടെയാണ് സംഭവം നടക്കുന്നത്. രണ്ടാംനിലയിലെ ഒരു ഡോക്ടറുടെ ഓഫിസിലാണ് അക്രമിയുണ്ടായിരുന്നത്. വെടിവയ്പ്പിനെക്കുറിച്ച് വിവരമറിഞ്ഞയുടന്‍ പോലിസ് പാഞ്ഞെത്തിയതിനാല്‍ കൂടുതല്‍ മരണങ്ങള്‍ ഒഴിവായി.

പോലിസുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും വൈറ്റ്ഹൗസ് അറിയിച്ചു. തോക്കുലോബിയെ തകര്‍ക്കുമെന്ന് ഉവാള്‍ഡെ സ്‌കൂള്‍ വെടിവയ്പ്പിന് പിന്നാലെ ബൈഡന്‍ പ്രസ്താവിച്ചിരുന്നു.

നിരീക്ഷണവും ജാഗ്രതയും ശക്തമാകുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു സ്‌കൂളിലും വെടിവയ്പ്പ് നടന്നു. ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്‌കൂളിലാണ് ഇന്നലെ വെടിവയ്പ്പുണ്ടായത്. ഉവാള്‍ഡെ വെടിവയ്പ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്.