കെ റെയില്‍: കൊല്ലം, പത്തനംതിട്ട ജില്ലകളില്‍കൂടി സാമൂഹികാഘാത പഠനം
കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോള്‍ അടിയന്തരമായി പഠനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലകളില്‍ കൂടി സാമൂഹികാഘാത പഠനം നടത്താന്‍ ഉത്തരവായി കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് പഠനം നടത്തുക. പരമാവധി മൂന്ന് മാസത്തിനകം പഠനം പൂര്‍ത്തിയാക്കണമെന്നാണ് സാമൂഹികാഘാത പഠനം നടത്തുന്ന ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോള്‍ അടിയന്തരമായി പഠനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. സാമൂഹികാഘാത പഠനത്തിന്റെ റിപോര്‍ട്ട് അനുസരിച്ചായിരിക്കും നഷ്ടപരിഹാര തുക അടക്കമുള്ള കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തുക. നേരത്തെ തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്താന്‍ ഉത്തരവുണ്ടായിരുന്നു.
അതേസമയം സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പദ്ധതിയിൽ കേന്ദ്രം നിലപാട് അറിയിക്കണം. തിടുക്കം കാട്ടരുതെന്നു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട കോടതി സർവേ തുടരാമെന്നും വ്യക്തമാക്കി.
സ്ഥലം ഏറ്റെടുക്കലും സർവേയും ചോദ്യം ചെയ്തുള്ള ഭൂഉടമകളുടെ ഹരജിയാണ് കോടതി പരിഗണിച്ചത്.സർവേ ചട്ടപ്രകാരമേ കല്ലുകൾ സ്ഥാപിക്കാവൂയെന്നു കോടതി നിർദേശിച്ചു. പദ്ധതിയെക്കുറിച്ച് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. എങ്കിലെ വിശ്വാസ്യത ഉണ്ടാവൂ. എല്ലാ കാര്യങ്ങളും സുതാര്യമാവണം. ഇരുട്ടിൽ നിർത്തി ഇത്രയും വലിയ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
