പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഗുണമില്ല; കേന്ദ്ര ബജറ്റ് പ്രചോദനാത്മകമല്ലെന്ന് പ്രതിപക്ഷം
കൊവിഡ് പ്രതിസന്ധി മൂലം പാവപ്പെട്ടവരുടെയും ശമ്പളക്കാരന്റെയും ഇടത്തരക്കാരുടെയും കർഷകരുടെയും പോക്കറ്റുകൾ കാലിയാണ്. ബജറ്റിൽ അവർക്കായി ഒന്നുമില്ല.
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ദരിദ്രർക്കും ശമ്പളക്കാർക്കും ഇടത്തരക്കാർക്കും കർഷകർക്കും ആശ്വാസം നൽകുന്നതിനുമുള്ള ആശയങ്ങളോ നിർദേശങ്ങളോ ഇല്ലെന്ന് പ്രതിപക്ഷം. നികുതി നടപടികളിൽ ധനമന്ത്രിയും പ്രധാനമന്ത്രിയും വീണ്ടും അവരെ നിരാശപ്പെടുത്തി. ഇത് ഇന്ത്യയിലെ ശമ്പളക്കാരോടും മധ്യവർഗത്തോടുമുള്ള വഞ്ചനയാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു. ഇതൊരു പൊള്ളയായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധി മൂലം പാവപ്പെട്ടവരുടെയും ശമ്പളക്കാരന്റെയും ഇടത്തരക്കാരുടെയും കർഷകരുടെയും പോക്കറ്റുകൾ കാലിയാണ്. ബജറ്റിൽ അവർക്കായി ഒന്നുമില്ല. യുവാക്കളുടെ പ്രതീക്ഷകൾ തകർന്നു, അവർക്കും ഒന്നുമില്ല. ഉപഭോഗം വർധിപ്പിക്കാനും ചെറുകിട വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കാനും ഒന്നുമില്ലെന്നും സുർജേവാല കുറ്റപ്പെടുത്തി.
ഭാവനാശൂന്യവും പ്രചോദനാത്മകവും യാഥാർത്ഥ്യ ബോധമില്ലാത്തതും നടപ്പിലാക്കാൻ കഴിയാത്തതുമാണെന്നാണ് ലോക്‌സഭാ എംപി മനീഷ് തിവാരി കേന്ദ്ര ബജറ്റിനെ വിശേഷിപ്പിച്ചത്. സമ്പന്നർക്കുള്ള ബജറ്റാണ് ഇതെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം.
2022ഓടെ പാവപ്പെട്ടവർക്കായി 4 കോടി വീടുകൾ നിർമിച്ചുനൽകുമെന്നായിരുന്നു സർക്കാരിന്റെ വാഗ്‌ദാനം. ഇപ്പോൾ 2 കോടി വീടുകൾ മാത്രമാണ് പണിതത്. ഇനി 80 ലക്ഷം വീടുകൾ കൂടി നിർമിക്കുമെന്ന് അവർ വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ഈ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഈ ബജറ്റ് ഈ സർക്കാരിന്റെ സുഹൃത്തുക്കളായ സമ്പന്നർക്ക് വേണ്ടിയുള്ളതാണെന്ന് താൻ പറയുന്നതെന്നായിരുന്നു കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്.
