'കൃഷിനിലം മോദിയുടെ കൂട്ടുകാര്‍ക്ക് തീറെഴുതി'; രാഷ്ട്രപതിയെക്കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍
കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ വിലയിരുത്തല്‍ ഞങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിച്ച് പ്രതിപക്ഷ നേതാക്കള്‍. രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്.
കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ വിലയിരുത്തല്‍ ഞങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം അത് കര്‍ഷകരോട് ചെയ്യുന്ന ക്രൂരതയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷിക മേഖലയെ മോദിയുടെ സുഹൃത്തുക്കള്‍ക്ക് തീറെഴുതിയിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ജനാധിപത്യവിരുദ്ധമായാണ് മൂന്ന് നിയമങ്ങളും പാസാക്കിയതെന്ന കാര്യം രാഷ്ട്രപതിയെ അറിയിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെ കര്‍ഷകപ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കര്‍ഷക സംഘടനകള്‍. കോര്‍പറേറ്റുകള്‍ക്കെതിരെ സമരം ശക്തമാക്കാനും ബിജെപി ജനപ്രതിനിധികളെ ബഹിഷ്‌കരിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.
തിങ്കളാഴ്ച ബിജെപി ഓഫീസുകള്‍ ഉപരോധിക്കും. റിലയന്‍സ് ജിയോ, അദാനി കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ദേശീയപാതകളിലെ ടോള്‍പിരിവുകള്‍ തടയാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തു. 12ന് ഡൽഹി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും. 14ന് രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും കര്‍ഷകരുടെ യോഗത്തില്‍ തീരുമാനമായി. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്.
