മുസ്‌ലിം വനിതകളുടെ പള്ളി പ്രവേശം; കേന്ദ്രത്തിനും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും നോട്ടീസ് അയച്ചു

Update: 2019-04-16 07:10 GMT

ന്യൂഡല്‍ഹി: മുസ്‌ലിം വനിതകള്‍ക്ക് പള്ളികളില്‍ നിയന്ത്രണമില്ലാതെ പ്രവേശനം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ദേശീയ വനിതാ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര വഖഫ് കൗണ്‍സിലും, അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും വിഷയത്തില്‍ നിലപാട് അറിയിക്കണം. ശബരിമല കേസിലെ വിധി നിലനില്‍ക്കുന്നതിനാലാണ് ഈ കേസ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

എല്ലാവര്‍ക്കും തുല്യതയ്ക്കുള്ള ഭരണഘടനയുടെ 14ാം വകുപ്പ് മറ്റൊരു വ്യക്തിയോട് അനീതി കാണിക്കുന്നുണ്ടോ എന്ന് വിഷയം പരിഗണിച്ച ജസ്റ്റിസുമാരായ എസ് എ ബോബ് ദേ, എസ് അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെടുന്ന ബഞ്ച് ആരാഞ്ഞു. പള്ളിയില്‍ പോയി പ്രാര്‍ഥിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൂനെയില്‍ നിന്നുള്ള ദമ്പതികളാണ് ഹരജി നല്‍കിയത്.

ശബരിമല വിധിയെ പരാമര്‍ശിച്ച് സ്ത്രീകള്‍ക്കുള്ള ആരാധനാ സ്വാതന്ത്ര്യത്തെ തടയാനുള്ള ഉപകരണമായി മതം മാറരുതെന്ന വാദവും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. സൗദി, യുഎ ഇ, ഈജിപ്റ്റ്, അമേരിക്ക, യുകെ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനമുണ്ടെന്നും ഹരജിക്കാര്‍ വ്യക്തമാക്കി.



Similar News