സമ്പൂർണ ലോക്ക്‌ഡൗണിന് ഒരാണ്ട്; രാജ്യം വീണ്ടും കൊവിഡ് വ്യാപന ഭീതിയിൽ, രണ്ടാം തരംഗമെന്ന് സൂചന
ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളാണ് എറ്റവും കൂടുതൽ ദുരിതമനുഭവിച്ചത്.
ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2020 മാർച്ച് 23നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ചത്. അടച്ചിടലിന് ഒരു വർഷമാകുമ്പോൾ രാജ്യം കൊവിഡിന്റെ രണ്ടാം വ്യാപന ഭീതിയിലാണ്.
ആദ്യ അടച്ചിടൽ 21 ദിവസത്തേക്കായിരുന്നു പ്രഖ്യാപിച്ചത്. പിന്നീട് മേയ് മൂന്നിലേക്കും പതിനേഴിലേക്കും മുപ്പത്തിയൊന്നിലേക്കും നീണ്ടു. ജൂൺ മുതൽ ചെറിയ ഇളവുകൾ നൽകി. ഏഴ് ഘട്ടമായി ഡിസംബർ വരെ അൺലോക്ക് തുടർന്നു. നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും വിമാന, റെയിൽ സർവീസുകൾ ഇനിയും സാധാരണ നിലയിലായിട്ടില്ല.
മുന്നൊരുക്കങ്ങളില്ലാതെയാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന് അന്ന് തന്നെ വ്യാപക വിമർശനമുയർന്നിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളാണ് എറ്റവും കൂടുതൽ ദുരിതമനുഭവിച്ചത്. ഗതാഗത സംവിധാനങ്ങളില്ലാതെ ലക്ഷക്കണക്കിന് തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്കെത്താൻ കാൽനടയായി യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയിൽ മാത്രം ആയിരത്തോളം തൊഴിലാളികളാണ് പട്ടിണിയിലും അപകടങ്ങളിലും മറ്റുമായി മരണപ്പെട്ടത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒരു വർഷം കഴിയുമ്പോഴും രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇന്നലെ ഇന്ത്യയിൽ 46,951 പേർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്. കഴിഞ്ഞ നവംബർ ഏഴിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. അതിനിടെ, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുമ്പുണ്ടായിരുന്ന ജംബോ ആശുപത്രികള്‍ വീണ്ടും തുറക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പേ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്‌ചയായി കൊവിഡ് രോഗവ്യാപനത്തിൽ വൻ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് കാര്യമായി കുറഞ്ഞശേഷം വൻ വർധനയുണ്ടായത് പരിഗണിക്കുമ്പോൾ, നിലവിലേത് രണ്ടാം തരംഗമായി കരുതാമെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇപ്പോൾ കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
