നിസാമുദ്ദീന്‍ മര്‍കസ് പ്രാര്‍ഥനകള്‍ക്ക് വീണ്ടും തുറക്കാമെന്ന് ഡല്‍ഹി സര്‍ക്കാര്‍

Update: 2021-03-01 14:41 GMT

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 31 മുതല്‍ അടച്ചിട്ട നിസാമുദ്ദീന്‍ മര്‍കസ് പ്രാര്‍ഥനാ ആവശ്യങ്ങള്‍ക്കായി വീണ്ടും തുറക്കാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഡല്‍ഹി വഖ്ഫ് ബോര്‍ഡ് നല്‍കിയ അപേക്ഷയിലാണ് മതപരമായ ആവശ്യങ്ങള്‍ക്കായി നിസാമുദ്ദീന്‍ മര്‍കസ് വീണ്ടും തുറക്കുന്നത് അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചത്. തബ് ലീഗ് ജമാഅത്തിന്റെ പരിപാടിയില്‍ പങ്കെടുത്തവര്‍ കൊവിഡ് വ്യാപനത്തിനു കാരണമാക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ മാര്‍ച്ച് മുതല്‍ മര്‍കസ് കെട്ടിടം അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന പരിപാടിയില്‍ സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞ് ജയിലിലടച്ച നിരവധി വിദേശികളെ കുറ്റവിമുക്തരാക്കുകയോ ജയില്‍ മോചിതരാക്കുകയോ ചെയ്തതായി ഡല്‍ഹി സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ ജസ്റ്റിസ് മുക്ത ഗുപ്തയോട് പറഞ്ഞു. കഴിഞ്ഞ ജൂണില്‍ തന്നെ എല്ലാ ആരാധനാലയങ്ങളും വീണ്ടും തുറക്കാന്‍ അനുമതിയുള്ളതിനാല്‍ അവശേഷിക്കുന്നവരുടെ വിചാരണയ്ക്ക് സമയമെടുക്കുമെന്നും മര്‍കസ് ഭാഗത്ത് മതപരമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കോടതി ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    മസ്ജിദ്, മദ്‌റസ, ഹോസ്റ്റല്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ സ്ഥലങ്ങളും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ വജീഫ് ഷഫീഖ് മുഖേന ഡല്‍ഗി വഖ്ഫ് ബോര്‍ഡ് നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ അഭിപ്രായം അറിയിച്ചത്. ഫെബ്രുവരി 16ന് അധികാരികളെ സമീപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് കേന്ദ്രം, ഡല്‍ഹി സര്‍ക്കാര്‍, സിറ്റി പോലിസ് എന്നിവരില്‍ നിന്ന് കോടതി വിശദീകരണം തേടി. ഹരജി മാര്‍ച്ച് 5ന് കേള്‍ക്കും.

Okay With Reopening Nizamuddin Markaz For Prayers, Delhi Govt Tells HC

Tags:    

Similar News