മന്ത്രവാദി യുവതിയെ പീഡിപ്പിച്ചത് 79 ദിവസം; മോചിപ്പിച്ച് പോലിസ്
കഴിഞ്ഞ 79 ദിവസമായി മന്ത്രവാദി വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം ബലാൽസംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ മൊഴി.
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ രണ്ടരമാസത്തോളം മന്ത്രവാദിയുടെ ബലാൽസംഗത്തിനിരയായ യുവതിയെ പോലിസ് മോചിപ്പിച്ചു. മന്ത്രവാദിയുടെ വീട്ടില്‍ പൂട്ടിയിട്ടനിലയിലാണ് യുവതിയെ പോലിസ് കണ്ടെത്തിയത്. യുവതിയുടെ രണ്ടരവയസ്സുള്ള മകനും ഇതേ വീട്ടിലുണ്ടായിരുന്നു.
കഴിഞ്ഞ 79 ദിവസമായി മന്ത്രവാദി വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം ബലാൽസംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ മൊഴി. രണ്ടരവയസ്സുള്ള മകന്റെ കണ്മുന്നിലിട്ടാണ് ബലാൽസംഗം ചെയ്‌തെന്നും യുവതി പോലിസിനോട് പറഞ്ഞു. സംഭവത്തില്‍ മന്ത്രവാദിക്കെതിരേയും യുവതിയുടെ ഭര്‍ത്താവിനെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്. ഭര്‍തൃമാതാപിതാക്കളും കേസിലെ പ്രതികളാണ്.
ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളുമാണ് യുവതിയെ മന്ത്രവാദിയുടെ വീട്ടിലെത്തിച്ചത്. 2017- ലായിരുന്നു യുവതിയുടെ വിവാഹം. ഇതിനു പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിരന്തരം ഉപദ്രവം നേരിട്ടു. യുവതിയും ഭര്‍ത്താവും തമ്മിലും പ്രശ്‌നങ്ങള്‍ രൂക്ഷമായി.
അടുത്തിടെയാണ് മന്ത്രവാദി ഭര്‍തൃവീട്ടിലെത്തി എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കമെന്ന് വാഗ്ദാനം ചെയ്തത്. യുവതിയെ ഏതാനുംമാസം തന്നോടൊപ്പം താമസിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. എന്നാല്‍ യുവതി ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ഭര്‍തൃമാതാവ് മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം മന്ത്രവാദിയുടെ വീട്ടിലെത്തിച്ചെന്നാണ് യുവതിയുടെ മൊഴി.
