കാപിറ്റോള്‍ ആക്രമണം: ട്രംപ് അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും വലിയ നാണക്കേട്; ഒബാമ

Update: 2021-01-07 05:17 GMT

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പരസ്യമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ട്രംപ് അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും നാണക്കേടും അപമാനവുമാണെന്ന് ഒബാമ കുറ്റപ്പെടുത്തി. നിയമപരമായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ട്രംപ് കള്ളമാക്കി. അനുയായികളോട് സത്യം മറച്ചുവെച്ചു. ആയതിനാല്‍ പാര്‍ട്ടി അനുനായികളോട് സത്യം പറയാന്‍ ട്രംപ് തയാറാവണമെന്നും ഒബാമ ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ ട്രംപിനെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും രംഗത്തുവന്നു. പോളണ്ട് വിദേശകാര്യമന്ത്രി റാഡെക് സിക്രോസ്‌കി അമേരിക്കന്‍ ക്യാബിനറ്റ് ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

യു എസ് പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികളുടെ ആക്രമണം. ജോ ബൈഡന്റെ വിജയം അംഗീകരിക്കാനായി യു എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കയറിയത്. കലാപത്തിനിടെ വെടിയേറ്റ് ഒരു യുവതി കൊല്ലപ്പെട്ടു

ആയിരക്കണക്കിന് ട്രംപ് അനുകൂലികളാണ് കാപിറ്റോള്‍ മന്ദിരത്തിന് അകത്തു കടന്നത്. പ്രതിഷേധക്കാരോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച ട്രംപ് ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ചു. ഇതിനിടെ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. നിയമങ്ങള്‍ തുടര്‍ന്നും ലംഘിച്ചാല്‍ എന്നന്നേക്കുമായി അക്കൗണ്ട് നീക്കം ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

അക്രമികളായ അനുകൂലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ ഫേസ്ബുക്കും യൂട്യൂബും നീക്കം ചെയ്തു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാണ് വീഡിയോയിലൂടെ ട്രംപ് ആരോപിക്കുന്നത്. നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് തിരിച്ചറിഞ്ഞാണ് വീഡിയോ നീക്കം ചെയ്തിരിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാഷിംഗ്ടണ്‍ ഡി സിയില്‍ ആറ് മണി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.