കാവിക്കൊടി അഴിച്ചുമാറ്റി ദേശീയ പതാക ഉയര്‍ത്തി (വീഡിയോ)

Update: 2022-02-09 13:09 GMT

ബംഗളൂരു: ഹിജാബ് പ്രതിഷേധത്തിന്റെ മറവില്‍ ദേശീയപതാക ഉയര്‍ത്തുന്ന കൊടിക്കാലില്‍ കെട്ടിയ കാവിക്കൊടി അഴിച്ചുമാറ്റി. എന്‍എസ്‌യുഐ കര്‍ണാടകയുടെ നേതൃത്വത്തിലാണ് കാവിക്കൊടി അഴിച്ചുമാറ്റി പകരം ദേശീയ പതാക ഉയര്‍ത്തിയത്.

കര്‍ണാടകയിലെ ഷിമോഗയിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധത്തിന്റെ പേരില്‍ ഇന്ത്യന്‍ ദേശീയ പതാക മാറ്റി കാവി പതാക ഉയര്‍ത്തിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

കൊടിമരത്തിന് മുകളില്‍ ഒരു വിദ്യാര്‍ഥി കയറി കാവിക്കൊടി കെട്ടുന്നതും താഴെ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ 'ജയ് ശ്രീരാം' വിളിച്ച് ആഹ്ലാദപ്രകടനം നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. ചുറ്റിലും നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ കാവിക്കൊടിയും ഷാളും വീശുന്നതും വീഡിയോയില്‍ കാണാം. പ്രതിഷേധങ്ങളുടെ പേരില്‍ ഷിമോഗയില്‍ രാവിലെ കല്ലേറുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് പോലിസ് 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന കൊടിക്കാലില്‍ പകരം കാവിക്കൊടി കെട്ടിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. 'കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസ്ഥ കൈവിട്ടുപോവുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ക്രമസമാധാനം പുനസ്ഥാപിക്കാനായി ഈ കോളജുകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിടണം,' കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു.