അഫ്ഗാൻ സൈന്യത്തിന് സഹായവുമായി ഇന്ത്യൻ സൈന്യം എത്തുന്നത് അത്ര നല്ലതല്ല; മുന്നറിയിപ്പുമായി താലിബാൻ
അഫ്ഗാനിസ്താനിലുള്ള എംബസികളെ തങ്ങൾ ലക്ഷ്യം വെക്കുന്നില്ല. തങ്ങളുടെ ഭാഗത്ത് നിന്ന് എംബസികൾക്ക് നേരെ അപകടകരമായ കാര്യങ്ങൾ ഉണ്ടാകില്ല.
ന്യൂഡൽഹി: അഫ്ഗാന്‍ സൈന്യത്തിന്റെ സഹായത്തിനായി ഇന്ത്യൻ സൈന്യം രാജ്യത്ത് എത്തുന്നത് അത്ര നല്ലതല്ലെന്ന മുന്നറിയിപ്പുമായി താലിബാൻ. വാർത്താ ഏജൻസിയായ എഎൻഐക്ക് കൊടുത്ത അഭിമുഖത്തിലാണ് താലിബാൻ വക്താവ് മുഹമ്മദ് സുഹൈൽ ഷഹീൻ ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാനിസ്താനിലുള്ള എംബസികളെ തങ്ങൾ ലക്ഷ്യം വെക്കുന്നില്ല. തങ്ങളുടെ ഭാഗത്ത് നിന്ന് എംബസികൾക്ക് നേരെ അപകടകരമായ കാര്യങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രതിനിധിയും താലിബാൻ പ്രതിനിധികളും തമ്മില്‍ കൂടിക്കാഴ്ച നടക്കും എന്ന റിപോർട്ടുകളുണ്ട്. അത് സ്ഥിരീകരിക്കാൻ എനിക്ക് സാധിക്കില്ല. എന്നാൽ അത്തരത്തിൽ ഒന്ന് നടക്കാൻ സാധ്യതയില്ല എന്നാണ് തനിക്ക് തോന്നുന്നത്. അതേസമയം ഇന്നലെ ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രതിനിധി പങ്കെടുത്തിരുന്നുവെന്ന് മുഹമ്മദ് സുഹൈൽ ഷഹീൻ പറഞ്ഞു.
യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്താനിലെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സഹായത്തെ പ്രശംസിക്കുന്നു. അഫ്ഗാൻ ജനതയ്ക്ക് വേണ്ടി ഡാം നിർമ്മാണം, രാജ്യത്തെ അടിസ്ഥാന സൗകര്യ പദ്ധതികൾ തുടങ്ങിയവയിൽ ഇന്ത്യയുടെ സഹായത്തെ പ്രശംസിക്കുന്നു. അഫ്ഗാനിസ്താന്റെ വികസനത്തിനും പുനർനിർമ്മാണത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയുള്ള ഏത് കാര്യത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും താലിബാൻ വക്താവ് പറഞ്ഞു.
അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രവിശ്യകളും ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലാണ്. 18 പ്രവിശ്യകൾ പിടിച്ചെടുത്ത് ഭരണം ആരംഭിച്ച താലിബാൻ ഇപ്പോൾ കാബൂളിൽ നിന്നും വെറും 11 കിലോമീറ്റർ അകലെ ക്യാംപ് ചെയ്യുകയാണ്. അഫ്‌ഗാനിസ്താൻ പ്രസിഡന്റ് അഷ്‌റഫ് ഗനി കുടുംബത്തോടൊപ്പം രാജ്യംവിടുമെന്ന സൂചനകൾ ചില ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.
