പിന്തുണ നൽകാൻ സ്വതന്ത്രൻ പോലും ഇല്ല; അമിത് ഷായുടെ തലശ്ശേരി പരിപാടി ഒഴിവാക്കി
സംഘപരിവാറിന് കേരളത്തിൽ ഏറെ സ്വാധീനമുള്ള മേഖലയാണ് കണ്ണൂർ ജില്ലയിലെ തലശ്ശേരി. അതനുസരിച്ചായിരുന്നു അമിത് ഷാ പങ്കെടുക്കുന്ന പൊതുസമ്മേളനം തലശ്ശേരിയിൽ തീരുമാനിച്ചിരുന്നത്.
തലശ്ശേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തലശ്ശേരിയിലെ പരിപാടികൾ ഒഴിവാക്കി. എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ പിന്തുണ നൽകാൻ സ്വതന്ത്രൻ പോലുമില്ലാത്ത അവസ്ഥയാണ് മണ്ഡലത്തിൽ ബിജെപിയ്ക്കുള്ളത്.
സംഘപരിവാറിന് കേരളത്തിൽ ഏറെ സ്വാധീനമുള്ള മേഖലയാണ് കണ്ണൂർ ജില്ലയിലെ തലശ്ശേരി. അതനുസരിച്ചായിരുന്നു അമിത് ഷാ പങ്കെടുക്കുന്ന പൊതുസമ്മേളനം തലശ്ശേരിയിൽ തീരുമാനിച്ചിരുന്നത്. എന്നാൽ ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയത് വലിയ തിരിച്ചടിയാവുകയായിരുന്നു. ഇതിനെ തുടർന്നാണ് മണ്ഡലത്തിലെ അമിത് ഷായുടെ പൊതുസമ്മേളനം ഒഴിവാക്കിയത്.
ബിജെപിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രൻ സിഒടി നസീർ അറിയിച്ചു. അപരന്മാരും വെൽഫെയർ പാർട്ടിയും മാത്രമാണ് ഇനി ശേഷിക്കുന്നത്. അമിത് ഷാ ഇന്ന് രാത്രിയാണ് കേരളത്തിലെത്തുന്നത്. നാളെ തൃപ്പൂണിത്തുറയിലെയും കാഞ്ഞിരപ്പള്ളിയിലെയും യോഗത്തിലും, കൊല്ലത്തും കഞ്ചിക്കോടും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും.
അതേസമയം നാമനിർദേശ പത്രിക തള്ളിയ ഗുരുവായൂരിൽ സോഷ്യൽ ജസ്റ്റിസ് പാർട്ടിയെ പിന്തുണയ്ക്കാനാണ് ബിജെപിയുടെ നീക്കം. ദിലീപ് നായരാണ് മണ്ഡലത്തിൽ ഡിഎസ്‌ജെപി സ്ഥാനാർത്ഥി. എൻഡിഎയിൽ ചേരാൻ ശ്രമിച്ചിരുന്ന പാർട്ടിയാണിത്.
