പ്രവാചകനിന്ദ സംഭവത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടി അപര്യാപ്തം: ഹാമിദ് അൻസാരി

ഇത്രയേറെ രാജ്യങ്ങളുടെ രാഷ്ട്രീയനേതൃത്വം അപലപിച്ച വിഷയമാണിത്. ഇന്ത്യയുടെ അംബാസഡർമാരെ പല രാജ്യങ്ങളും വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

Update: 2022-06-08 19:07 GMT

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയ പ്രവാചകനിന്ദ സംഭവത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടി അപര്യാപ്തമെന്ന് മുൻ ഉപരാഷ്ട്രപതിയും നയതന്ത്ര വിദഗ്ധനുമായ ഹാമിദ് അൻസാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഇടപെടൽ ഇക്കാര്യത്തിൽ വേണ്ടിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയേറെ രാജ്യങ്ങളുടെ രാഷ്ട്രീയനേതൃത്വം അപലപിച്ച വിഷയമാണിത്. ഇന്ത്യയുടെ അംബാസഡർമാരെ പല രാജ്യങ്ങളും വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. എന്നാൽ, ശരിയായ തിരുത്തൽനടപടി ഉണ്ടായിട്ടില്ല. എംബസി പ്രസ്താവന ഇറക്കിയതുകൊണ്ടോ വിദേശകാര്യ മന്ത്രാലയ വക്താവ് വിശദീകരണം നൽകിയതുകൊണ്ടോ മതിയാവില്ല. ഉചിതമായ രാഷ്ട്രീയതലത്തിൽ അത് കൈകാര്യം ചെയ്യേണ്ടിയിരുന്നു.

വിഷയം തണുപ്പിക്കാൻ പ്രധാനമന്ത്രിക്ക് കഴിയുമായിരുന്നു. എന്നാൽ, ശരിയായ സമയത്ത് അത് ചെയ്യണമെന്ന് ആരും ചിന്തിച്ചില്ല. യുഎന്നിൽ 57 രാജ്യങ്ങൾ ഉൾപ്പെട്ട സുപ്രധാന വോട്ട്ശക്തിയാണ് ഒഐസിയെന്ന് ഓർക്കണം. ഇത്രയേറെ രാജ്യങ്ങൾ ഒന്നിച്ചു പ്രതിഷേധിക്കുന്നതാണ് ഗൗരവപൂർവം കാണേണ്ടതെന്ന് ഹാമിദ് അൻസാരി പറഞ്ഞു.