അറസ്റ്റ് ചെയ്തിട്ട് രണ്ടുദിവസം; ഹാസ്യതാരം മുനവർ ഫാറൂഖി ഹിന്ദു ദേവതകളെ അപമാനിച്ചതിന് തെളിവില്ലെന്ന് പോലിസ്
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫാറൂഖി അറസ്റ്റിലായത്. ഹാസ്യപരിപാടിക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച ഫാറൂഖിയെയും സംഘത്തെയും ദേവീദേവന്മാരെ അപമാനിച്ച കുറ്റമാരോപിച്ച് മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ദോർ: ഹാസ്യപരിപാടിക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച യുവകലാകാരനെയും സംഘത്തെയും ദേവീദേവന്മാരെ അപമാനിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ തെളിവില്ലെന്ന് മധ്യപ്രദേശ് പോലിസ്. അറസ്റ്റുചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് കലാകാരൻ മുനവർ ഫാറൂഖി ഹിന്ദു ദേവതകളെ അപമാനിക്കുന്നതിന് വിഡിയോ തെളിവില്ലെന്ന് ഇന്ദോർ പോലിസ് വ്യക്തമാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫാറൂഖി അറസ്റ്റിലായത്. ഹാസ്യപരിപാടിക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച ഫാറൂഖിയെയും സംഘത്തെയും ദേവീദേവന്മാരെ അപമാനിച്ച കുറ്റമാരോപിച്ച് മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിനാളുകൾ പിന്തുടരുന്ന സ്റ്റാൻഡ്അപ് കൊമേഡിയനായ മുനവ്വർ ഫാറൂഖിയെ ഇന്ദോറിലെ കഫേയിൽ പുതുവർഷ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹിന്ദുത്വ സംഘടന പ്രവർത്തകർ തടഞ്ഞ് മർദിച്ച് പോലിസിലേൽപ്പിക്കുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ തള്ളിയ കോടതി 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഗണേശ ദേവനെയും ഷായെയും അപമാനിച്ചെന്ന് ആരോപിച്ച് ഫാറൂഖിക്കെതിരേ പരാതിക്കാരൻ പോലിസിൽ വിഡിയോ സഹിതം പരാതി നൽകിയിരുന്നു. കർസേവകരെയും അമിത് ഷായെയും പരിഹസിച്ചശേഷം ഇയാൾ ദേവതമാരെയും അവഹേളിച്ചെന്നായിരുന്നു പരാതി. എന്നാൽ ഹിന്ദു ദേവതകളെയോ കേന്ദ്രമന്ത്രി അമിത് ഷായെയോ അപമാനിച്ചതിന് ഫാറൂഖിക്കെതിരേ തെളിവുകളൊന്നുമില്ലെന്ന് വിഡിയോ പരിശോധിച്ച ശേഷം തുക്കഗഞ്ച് പോലിസ് സ്റ്റേഷൻ ടൗൺ ഇൻസ്പെക്ടർ കമലേഷ് ശർമ പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു.
ഹിന്ദുത്വ സംഘടനയായ ഹിന്ദ് രക്ഷക് സംഘടൻ നേതാവ് ഏക് ലവ്യ സിങ് ഗൗറാണ് ഫാറൂഖിക്കെതിരെ പരാതി നൽകിയത്. ബിജെപി എംഎൽഎ മാലിനി ഗൗറിന്‍റെ മകനാണ് ഏക് ലവ്യ ഗൗർ. വിദ്വേഷപ്രസംഗങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ തന്റെ പാട്ടുകളിലും പരിപാടികളിലും നിരന്തരം പ്രതികരിക്കാറുള്ള മുനവ്വറിനെതിരെ സംഘപരിവാർ സംഘടനകൾ നേരത്തേ തന്നെ സമാനമായ പരാതി നൽകിയിരുന്നു.
