എത്യോപ്യന്‍ എയര്‍ലൈന്‍സ് ദുരന്തം: വിമാനത്തിലുണ്ടായിരുന്ന 157പേരും മരിച്ചു; മരിച്ചവരില്‍ നാലു ഇന്ത്യക്കാരും
വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി എത്യോപ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്കു പറന്ന ഇ ടി 302 വിമാനമാണ് പറയന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളില്‍ തകര്‍ന്നുവീണത്.
അഡിസ് അബാബ: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്കുള്ള യാത്രക്കിടെ തകര്‍ന്നുവീണ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ മുഴുവന്‍ പേരും മരിച്ചതായി റിപ്പോര്‍ട്ട്. 149 യാത്രക്കാരും എട്ടു ജീവനക്കാരും ഉള്‍പ്പെടെ 157 പേരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ നാലു പേര്‍ ഇന്ത്യക്കാരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി എത്യോപ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്കു പറന്ന ഇ ടി 302 വിമാനമാണ് പറയന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളില്‍ തകര്‍ന്നുവീണത്. ബിഷോപ്ടു നഗരത്തിനു സമീപത്തെ ടുളു ഫരയിലാണ് വിമാനം തകര്‍ന്നുവീണത്.
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 8.44ഓടെയായിരുന്നു അപകടം. ബോയിങ് 737- മാക്‌സ് 8 വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ എത്യോപ്യന്‍ പ്രസിഡന്റ് അനുശോചനം അറിയിച്ചിട്ടുണ്ട്. 33 രാജ്യക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
അതിനിടെ, വിമാനനിര്‍മാതാവായ ബോയിങ് കമ്പനിയോട് ഇന്ത്യ വിശദീകരണം തേടി. ആറ് മാസത്തിനിടെ രണ്ടാം തവണയും ബോയിങ് 737 മാക്‌സ് വിമാനം തകര്‍ന്നു വീണതിന് പിന്നാലെയാണ് ഇന്ത്യ ബോയിങ് കമ്പനിയോട് വിശദീകരണം ചോദിച്ചത്. ഇന്ത്യയില്‍ സ്‌പൈസ്‌ജെറ്റിനും ജെറ്റ് എയര്‍വേയ്‌സിനുമാണ് ബോയിങ് 737 വിമാനങ്ങള്‍ ഉള്ളത്. സ്‌പൈസ്‌ജെറ്റിന് മാത്രം 13 ബോയിങ് 737 മാക്‌സ് വിമാനങ്ങളുണ്ട്.
എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് വിമാനമാണ് തകര്‍ന്നതെന്നും ഇന്ത്യയില്‍ രണ്ട് വിമാനക്കമ്പനികള്‍ ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന സാഹചര്യത്തില്‍ ബോയിങിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തലവന്‍ ബി എസ് ഭുല്ലര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിമാനക്കമ്പനിയുടെ വിശദീകരണം ലഭിച്ച ശേഷം സുരക്ഷാനടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
