'ആരും എന്നോട് ചോദിച്ചില്ല': ഒരു ട്വീറ്റിന് രണ്ടുകോടി ആരോപണത്തില്‍ പ്രതികരണവുമായി മുഹമ്മദ് സുബൈര്‍

അങ്ങനെയൊരു ചോദ്യം അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആരും തന്നോട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മോചിതനായ ശേഷം മാത്രമാണ് ഇത്തരമൊരു ആരോപണത്തെ കുറിച്ച് താന്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2022-07-22 17:59 GMT

ന്യൂഡല്‍ഹി: ഒരു ട്വീറ്റിന് രണ്ട് കോടി പ്രതിഫലം വാങ്ങിയെന്ന് സുപ്രീംകോടതിയില്‍ യുപി പോലിസ് ഉയര്‍ത്തിയ വാദം നിഷേധിച്ച് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. അങ്ങനെയൊരു ചോദ്യം അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആരും തന്നോട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മോചിതനായ ശേഷം മാത്രമാണ് ഇത്തരമൊരു ആരോപണത്തെ കുറിച്ച് താന്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ചെയ്തിരുന്ന ജോലി തുടര്‍ന്നു ചെയ്യുമെന്നും അതിന് സുപ്രിംകോടതി ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തുവെന്ന കേസില്‍ ജാമ്യം കിട്ടി ജയില്‍ മോചിതനായതിന് ശേഷം സുബൈര്‍ നടത്തുന്ന ആദ്യ പ്രതികരണമാണിത്. ജൂണ്‍ 27ന് ആണ് സുബൈറിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് സുബൈര്‍ ഒരു മാധ്യമപ്രവര്‍ത്തകനല്ലെന്നും തെറ്റായ രീതിയിലൂടെ പണം സമ്പാദിക്കുന്ന വ്യക്തിയാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ ട്വീറ്റ് ചെയ്ത് മതസ്പര്‍ധയുണ്ടാക്കുകയാണ് സുബൈറിന്റെ ജോലിയെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയായ ഗരിമ പ്രസാദ് കോടതിയില്‍ വാദിച്ചു. ചില ട്വീറ്റുകള്‍ക്ക് രണ്ടുകോടിയും മറ്റു ചിലതിന് 12 ലക്ഷവും വാങ്ങിയിരുന്നതായി സുബൈര്‍ സമ്മതിച്ചെന്ന് ഗരിമ പ്രസാദ് പറഞ്ഞു.

Tags:    

Similar News