ലോക്ക്‌ഡൗൺ ഏർപ്പെടുത്തില്ല,​ കൊവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളി: പ്രധാനമന്ത്രി

കൊവിഡ് സംബന്ധിച്ച് രാജ്യം വലിയ വെല്ലുവിളിനേരിടുന്നു. നേരിട്ടതിൽ ഏറ്റവുംമോശം സാഹചര്യമാണിത്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.

Update: 2021-04-08 17:30 GMT

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ലോക്ക്‌ഡൗൺ ഏർപ്പെടുത്തില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യവ്യാപക ലോക്ക്ഡൗൺ പരിഹാരമല്ല. ലോക്ക് ഡൗൺ സാമ്പത്തിക മേഖലക്ക് ഇനി താങ്ങാനാവില്ലെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ നരേന്ദ്രമോദി പറഞ്ഞു.

കൊവിഡ് സംബന്ധിച്ച് രാജ്യം വലിയ വെല്ലുവിളിനേരിടുന്നു. നേരിട്ടതിൽ ഏറ്റവുംമോശം സാഹചര്യമാണിത്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.

കൊവിഡ് നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. കണ്ടെയ്ന്റ്‌മെന്റ്‌ സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകൾ കൂട്ടണം. രോഗികളിൽ ലക്ഷണങ്ങൾ കാണാത്തത് രണ്ടാം തരംഗത്തിൽ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ നിയന്ത്രണ നടപടികൾ തുടങ്ങണം.

വാക്സിനേഷൻപോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആർടിപിസിആർ പരിശോധന കൂട്ടുമ്പോൾ രോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല. രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസം വേണം. നാൽപത്തിയഞ്ച് വയസിന് മുകളിലുള്ള എല്ലാവരും വാക്സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണം. വരുന്ന ഞായർ മുതൽ ബുധൻ വരെ വാക്സിൻ ഉൽസവമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.