കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നതിന് തെളിവില്ല: എയിംസ് മേധാവി

കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നത് തെറ്റായ വിവരമാണ്. ഇന്ത്യയിലെ രണ്ടാം തരംഗസമയത്ത് രോഗബാധിതരായി ആശുപത്രികളില്‍ പ്രവേശിപ്പിച്ച 60- 70 ശതമാനം കുട്ടികള്‍ ഒന്നുകില്‍ രോഗമുള്ളവരോ പ്രതിരോധശേഷി കുറഞ്ഞവരോ ആയവരായിരുന്നു.

Update: 2021-06-09 04:07 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 ന്റെ അടുത്ത തരംഗം കുട്ടികളെയാണ് കൂടുതല്‍ ഗുരുതരമായി ബാധിക്കുമെന്നതിന് ഇന്ത്യയില്‍നിന്നോ ആഗോളതലത്തില്‍നിന്നോ കൃത്യമായ യാതൊരു വിവരവുമില്ലെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി വ്യക്തമാക്കി. കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നത് തെറ്റായ വിവരമാണ്. ഇന്ത്യയിലെ രണ്ടാം തരംഗസമയത്ത് രോഗബാധിതരായി ആശുപത്രികളില്‍ പ്രവേശിപ്പിച്ച 60- 70 ശതമാനം കുട്ടികള്‍ ഒന്നുകില്‍ രോഗമുള്ളവരോ പ്രതിരോധശേഷി കുറഞ്ഞവരോ ആയവരായിരുന്നു.

ആരോഗ്യമുള്ള കുട്ടികളെയൊന്നും ആശുപത്രിയില്‍ പ്രവേശിക്കേണ്ട ആവശ്യം വന്നില്ല. അല്ലാതെ തന്നെ അവര്‍ സുഖം പ്രാപിച്ചതായും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്വാസകോശ വൈറസ് മൂലമുണ്ടാവുന്ന പകര്‍ച്ചവ്യാധികളില്‍ ഒന്നില്‍ കൂടുതല്‍ തരംഗങ്ങള്‍ സാധാരണയായി സംഭവിക്കാറുണ്ട്. 1918 ലെ സ്പാനിഷ് ഇന്‍ഫഌവന്‍സ, എച്ച്1 എന്‍1 (പന്നിപ്പനി) ഇതിന് ഉദാഹരണങ്ങളാണ്. 1918 ലെ രണ്ടാമത്തെ തരംഗവും ഏറ്റവും വലുതുമാണ് സ്പാനിഷ് ഫഌ. അതിനുശേഷം ചെറിയ മൂന്നാം തരംഗമുണ്ടായിരുന്നു- എയിംസ് ഡയറക്ടര്‍ പറഞ്ഞു.

ജനസംഖ്യ വര്‍ധിക്കുന്നതിന് അനുസരിച്ച് ഒന്നിലധികം തരംഗങ്ങള്‍ സംഭവിക്കാറുണ്ട്. ജനസംഖ്യയുടെ വലിയൊരു ഭാഗം അണുബാധയ്‌ക്കെതിരേ പ്രതിരോധശേഷി നേടുമ്പോള്‍ വൈറസിന് വംശനാശഭീഷണി നേരിടുകയും അണുബാധ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. മഴക്കാലത്ത് അല്ലെങ്കില്‍ ശൈത്യകാലത്ത് സാധാരണയായി പടരുന്ന എച്ച്1 എന്‍1 പോലെയുള്ളവ ഇതിന് ഉദാഹരണങ്ങളാണ്. തരംഗങ്ങള്‍ മാറുന്നതിന് അനുസരിച്ച് വൈറസിന്റെ പുതിയ വകഭേദങ്ങളുണ്ടാവും. പുതിയ വകഭേദങ്ങള്‍ കൂടുതല്‍ മാരകമായതിനാല്‍ വൈറസ് പടരാനുള്ള സാധ്യത കൂടുതലുമാണ്- അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ കൊവിഡിന് അനുയോജ്യമായ പെരുമാറ്റം കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. കേസുകള്‍ വര്‍ധിക്കുമ്പോഴെല്ലാം ആളുകളില്‍ ഒരു ഭയമുണ്ടാവുകയും മനുഷ്യരുടെ പെരുമാറ്റം മാറുകയും ചെയ്യുന്നു. ആളുകള്‍ കൊവിഡിന് അനുയോജ്യമായ പെരുമാറ്റം കര്‍ശനമായി പിന്തുടരുകയും മരുന്നില്ലാതെ തന്നെ നടത്തുന്ന ഇടപെടലുകളും വൈറസിന്റെ വ്യാപനശൃംഖല തകര്‍ക്കാന്‍ സഹായിക്കുന്നു. പക്ഷേ, ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതോടെ അണുബാധ കൂടുതലുണ്ടാവില്ലെന്നാണ് ആളുകളുടെ ധാരണ. അതുകൊണ്ട് കൊവിഡ് പ്രോട്ടോക്കോള്‍ ആളുകള്‍ ലംഘിക്കുന്ന സ്ഥിതിയുണ്ടാവുന്നു. ഇതുമൂലം വൈറസ് വീണ്ടും സമൂഹത്തില്‍ പടരാന്‍ തുടങ്ങുന്നു. ഇതാണ് മറ്റൊരു തരംഗത്തിലേക്ക് നയിക്കുന്നത്- അദ്ദേഹം പറഞ്ഞു.

തുടര്‍തരംഗങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ നമ്മുടെ ജനസംഖ്യയില്‍ ഗണ്യമായ എണ്ണം പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയോ അല്ലെങ്കില്‍ സ്വാഭാവിക പ്രതിരോധശേഷി നേടുകയോ ചെയ്തുവെന്ന് പറയുന്നതുവരെ കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരേണ്ടതുണ്ട്. ആവശ്യത്തിന് ആളുകള്‍ വാക്‌സിനേഷന്‍ നല്‍കുമ്പോഴോ അല്ലെങ്കില്‍ അണുബാധയ്‌ക്കെതിരെ സ്വാഭാവിക പ്രതിരോധശേഷി ലഭിക്കുമ്പോഴോ ഈ തരംഗങ്ങള്‍ അവസാനിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുക എന്നതാണ് ഏക പോംവഴി- എയിംസ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Tags: