ബിഹാർ തിരഞ്ഞെടുപ്പിന് കൊവിഡ് നിയമങ്ങളൊന്നുമില്ല, പക്ഷേ കർഷകർക്ക് ബാധകമാണ്: യോഗേന്ദ്ര യാദവ്
കർഷക പ്രക്ഷോഭത്തിന്റെ പേരിൽ യോഗേന്ദ്ര യാദവിനെ ഹരിയാന പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിന് കൊവിഡ് നിയമങ്ങളൊന്നുമുണ്ടായില്ലെന്നും പക്ഷേ കർഷക പ്രക്ഷോഭത്തിന് ബാധകമാണെന്നും സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ്. സംസ്ഥാന ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാല അടുത്തിടെ കർഷകരുടെ റാലിയിൽ പങ്കെടുത്തതെന്തിനാണെന്ന് വ്യക്തമാക്കണം. ഇത് വളരെ വിചിത്രമായ ഒരു മഹാമാരിയാണെന്നും അദ്ദേഹം പറഞ്ഞു.
കർഷക പ്രക്ഷോഭത്തിന്റെ പേരിൽ യോഗേന്ദ്ര യാദവിനെ ഹരിയാന പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ്, ദുഷ്യന്ത് ചൗതാല ആയിരക്കണക്കിന് കർഷകരെ അണിനിരത്തി. മാസ്ക്ക് ഇല്ല, സാമൂഹിക അകലം ഇല്ല. പിന്നെ ഒരു പകർച്ചവ്യാധിയും ഇല്ല. ബിഹാർ തിരഞ്ഞെടുപ്പിനും മഹാമാരിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഛലോ ഡൽഹി കർഷക പ്രക്ഷോഭം തടയുവാൻ ആയിരക്കണക്കിന് കർഷകരുടെ മാർച്ചിന് നേരെ ജലപീരങ്കികളും, കണ്ണീർ വാതക ഷെല്ലും പ്രയോഗിച്ചാണ് ഹരിയാന സർക്കാർ പ്രക്ഷോഭത്തെ നേരിട്ടത്. ഇന്നലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സമ്മേളനങ്ങൾ നിരോധിട്ടുകൊണ്ട് സർക്കാർ ഉത്തരവ് പ്രഖ്യാപിച്ചിരുന്നു.
നിരോധന ഉത്തരവുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് പോലിസ് യാദവിനെ കസ്റ്റഡിയിലെടുത്തത്. കർഷകർക്കെതിരേ ഇന്ത്യ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഇന്ത്യൻ ദേശീയവാദികൾക്കെതിരേ ബ്രിട്ടീഷുകാർ ഉപയോഗിച്ച തന്ത്രങ്ങൾക്ക് സമാനമായിരുന്നുവെന്ന് യാദവ് പറഞ്ഞു.
