ഓൺലൈൻ വാർത്താ പോർട്ടലുകൾക്കെതിരായ നടപടിക്ക് കേന്ദ്ര സർക്കാരിന് ഹൈക്കോടതി വിലക്ക്

ലീഗൽ വാർത്ത പോർട്ടലായ “ലൈവ് ലോ” സമർപ്പിച്ച ഹരജിയിൽ നടപടി എടുക്കുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു.

Update: 2021-07-09 11:58 GMT

കൊച്ചി: ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും സമൂഹ മാധ്യമങ്ങൾക്കുമെതിരേ നടപടിയെടുക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ വിലക്ക്. കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നയം പാലിക്കാത്ത മാധ്യമങ്ങൾക്കെതിരേ നടപടി തടയണമെന്നാവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പുതിയ നയം അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

ലീഗൽ വാർത്ത പോർട്ടലായ "ലൈവ് ലോ" സമർപ്പിച്ച ഹരജിയിൽ നടപടി എടുക്കുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. ജസ്റ്റിസ് പി വി ആശയുടെ നടപടി. ലൈവ് ലോ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളിൽ ഇടപെടൽ വിലക്കിയ കോടതി പോർട്ടലിനെതിരേ നടപടി പാടില്ലെന്ന് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ഇൻഫർമേഷൻ ടെക്നോളജി ആക്ടിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി മൂല നിയമത്തിന് എതിരാണെന്നും ഏകപക്ഷീയമായ നടപടി ഭരണഘടനാ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ആരോപിച്ചാണ് ഹരജി.

നവമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതാണ് ഭേദഗതിയെന്നും ഹരജിയിൽ ആരോപിക്കുന്നു. ഭേദഗതി നിയമവിരുദ്ധമല്ലെന്നും ഐടി ആക്ടിലെ 69(എ), 69( ബി ) വകുപ്പുകൾ നിലവിലുണ്ടെന്നും നടപടിയാവാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങൾ ദിനംപ്രതി പെരുകുകയാണ്. ഉള്ളടക്കത്തിൽ ആർക്കും ഒരുത്തരവാദിത്തവുമില്ല. സോഷ്യൽ മീഡിയ ആക്ടിവിസമാണ് നടക്കുന്നത്. എന്തും പ്രസിദ്ധീകരിക്കാമെന്ന നിലയാണുള്ളത്. ഉള്ളടക്കത്തിന്റെ കാര്യത്തിൽ എഡിറ്റർക്കും പ്രസാധകനും ഉത്തരവാദിത്തം ഉണ്ടാകണം. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾക്ക് അവരവർ തന്നെ ഉത്തരവാദിത്തമേൽക്കണമെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.