മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ട; തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ പൂട്ടുന്നു

മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള നടപടിയെ പ്രതിപക്ഷപാര്‍ട്ടികളായ എഐഎഡിഎംകെയും ബിജെപിയും നേരത്തെ പിന്തുണച്ചിരുന്നു.

Update: 2023-06-21 11:01 GMT

ചെന്നൈ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 മദ്യശാലകള്‍ നാളെ അടച്ചുപൂട്ടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായുള്ള ഘട്ടം ഘട്ടമായി മദ്യശാലകള്‍ പൂട്ടുമെന്ന സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിന്റെ ആദ്യ ഭാഗമായാണ് 500 ഔട്ട്‌ലറ്റുകള്‍ പൂട്ടുന്നത്. കുടുംബങ്ങള്‍ നശിപ്പിക്കുന്ന മദ്യത്തില്‍ നിന്നുള്ള വരുമാനം സര്‍ക്കാരിന് ആവശ്യമില്ലെന്ന് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ വ്യവസായങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. വ്യവസായങ്ങള്‍ വരുമ്പോള്‍ മദ്യഷോപ്പുകള്‍ താനെ പൂട്ടുമെന്ന പ്രതീക്ഷയും അദേഹം മധുരയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കുവെച്ചിരുന്നു. ജൂണ്‍ 22ന് മുന്‍പ് പൂട്ടാനുള്ള 500 മദ്യശാലകള്‍ തെരഞ്ഞെടുക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 20നാണ് പുറത്തിറങ്ങിയത്. തെരഞ്ഞെടുത്ത 500 ഔട്ട്‌ലറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് വ്യക്തമാക്കി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി വി സെന്തില്‍ ബാലാജിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യവില്‍പ്പനശാലകളില്‍ 500 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അദ്ദേഹം ഏപ്രില്‍ 12 ന് സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. നേരത്തെ പ്രതിപക്ഷമായ പട്ടാളി മക്കള്‍ പാര്‍ട്ടി (പിഎംകെ) നടപടിയെ സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷപാര്‍ട്ടികളായ എഐഎഡിഎംകെയും ബിജെപിയും നേരത്തെ പിന്തുണച്ചിരുന്നു.





Tags: