കക്കൂസ് മാലിന്യം തള്ളുന്നതിനെതിരേ നടപടിയില്ല; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

നഗരസഭാ സെക്രട്ടറിയും കോഴിക്കോട് ടൗണ്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണറും അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

Update: 2022-03-25 01:45 GMT

കോഴിക്കോട്: വീടിനു സമീപത്തെ ഓവുചാലില്‍ ഒരു വര്‍ഷമായി വാഹനത്തില്‍ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളിയിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭക്കും പോലിസിനുമെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

നഗരസഭാ സെക്രട്ടറിയും കോഴിക്കോട് ടൗണ്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണറും അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഏപ്രിലില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

സി എച്ച് മേല്‍പ്പാലത്തിനു സമീപത്തെ പുത്തന്‍വീട് പറമ്പില്‍ ആശാലതയുടെ വീടിന് സമീപമുള്ള ഓവുചാലിലാണ് മാലിന്യം തള്ളുന്നത്.

മൂന്ന് നിത്യരോഗികളടക്കം അഞ്ചു പേര്‍ താമസിക്കുന്ന വീട്ടില്‍ കൂടുതലും സ്ത്രീകളാണുള്ളത്. കക്കൂസ് മാലിന്യത്തിന്റെ ദുര്‍ന്ധം കാരണം ഇവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പാതിരാത്രിയിലും പുലര്‍ച്ചയുമാണ് മാലിന്യവുമായി വണ്ടിയെത്തുന്നത്. വാഹനത്തിന്റെ ശബ്ദം കേട്ട് പോലിസിനെ അറിയിച്ചാലും ഫലപ്രദമായ നടപടികളുണ്ടാകാറില്ല. വണ്ടിയുടെ നമ്പര്‍ പോലിസിനും നഗരസഭക്കും നല്‍കിയിട്ടും നടപടിയില്ല. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Tags:    

Similar News