നിവിന്‍ പോളിയുടെ പരാതി: നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലിസ്

Update: 2025-07-29 07:55 GMT

കൊച്ചി: നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മ്മാതാവ് പിഎസ് ഷംനാസിനെതിരേ കേസെടുത്ത് പോലിസ്. ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയില്‍ പാലാരിവട്ടം പോലിസാണ് ഷംനാസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സമ്മതപത്രത്തില്‍ നിവിന്റെ വ്യാജ ഒപ്പിട്ട ശേഷം കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ സമര്‍പ്പിച്ച് ഷംനാസിന്റെ നിര്‍മ്മാണ കമ്പനിയുടെ പേരില്‍ സിനിമ രജിസ്റ്റര്‍ ചെയ്തുവെന്നാണ് നിവിന്റെ ആരോപണം. നിവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലിസ് ഷംനാസിനെതിരെ വഞ്ചനാകുറ്റത്തിന് പുറമെ വ്യാജരേഖ ചമച്ചുവെന്ന കുറ്റവും ചുമത്തി. ഇതേ സിനിമയുടെ വിദേശ വിതരണാവകാശം തന്റെ അറിവില്ലാതെ വിദേശ കമ്പനിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് നേരത്തെ നിവിനും സംവിധായകന്‍ എബ്രിഡ് ഷൈനിനുമെതിരെ ഷംനാസ് പരാതി നല്‍കിയത്.

ഷംനാസിന്റെ പരാതിയില്‍ മൊഴിയെടുക്കാന്‍ തലയോലപ്പറമ്പ് പോലിസ് വിളിപ്പിച്ചതിന് പിന്നാലെയാണ് നിവിന്‍ ഷംനാസിനെതിരേ കൊച്ചിയില്‍ പരാതി നല്‍കിയത്. ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കിയെന്നുമാണ് താരത്തിന്റെ പരാതിയില്‍ പറയുന്നത്.

കരാര്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കേ, നിവിന്‍ പോളിയെ സമൂഹമധ്യത്തില്‍ അപമാനിക്കുന്നതിനും ഭീഷണിപ്പെടുത്തി തന്റെ കാര്യം നേടുന്നതിനും വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയതായി പരാതിയില്‍ പറയുന്നു. വ്യാജ ഒപ്പിട്ടതായുള്ള പരാതിയില്‍ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികള്‍ സ്വീകരിച്ചേക്കും. പോലിസ് കേസ് നല്‍കുന്നത് കൂടാതെ ഇയാളുടെ നിര്‍മ്മാണ കമ്പനിക്ക് ഫിലിം ചേംബര്‍ നിരോധനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.



Tags: