പട്‌ന: തുടര്‍ച്ചയായ നാലാം തവണയും നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി തുടരും. നിയമസഭ സാമാജികരായി തിരഞ്ഞെടുക്കപ്പെട്ടവരുമായി എന്‍ഡിഎ നടത്തിയ യോഗത്തിനു ശേഷമാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും യോഗത്തില്‍ പങ്കെടുത്തു. ബിജെപിയുടെ സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായി തുടരും. സത്യപ്രതിജ്ഞ നാളെ നടക്കും.
ബിഹാര്‍ മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകുമെന്ന് എന്‍ഡിഎ നേതൃത്വം തീരുമാനിക്കുമെന്നും നിതീഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജനവിധി എന്‍ഡിഎയ്ക്കൊപ്പമാണെന്നും ജെഡിയു നേതൃയോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. സഖ്യകക്ഷിയായ ബിജെപിക്കാണ് ജെഡിയുവിനേക്കാള്‍ സീറ്റ് കിട്ടിയത്. എന്‍.ഡി.എ മുന്നണിയില്‍ ബി.ജെ.പിക്ക് 74 സീറ്റും ജെ.ഡി.യുവിന് 43 സീറ്റുമാണ് ലഭിച്ചത്. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നീ പാര്‍ട്ടികള്‍ എട്ട് സീറ്റ് നേടി. എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബി.ജെ.പി നേത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, മഹാസഖ്യത്തിന് അനുകൂലമായ ജനവിധി ബിജെപി അട്ടിമറിച്ചുവെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒത്താശയോടെ ബിജെപി വോട്ടെണ്ണല്‍ അട്ടിമറിച്ചു. വളരെ കുറച്ച് വോട്ടിനാണ് 20 സീറ്റുകള്‍ ആര്‍ജെഡിക്ക് നഷ്ടമായത്. തപാല്‍വോട്ടുകള്‍ എണ്ണിയതില്‍ ക്രമക്കേടുണ്ട്. 900 ത്തോളം തപാല്‍വോട്ട് അസാധുവാക്കിയെന്നും അദ്ദേഹം ആരോപിച്ചു.