നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി

മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്.

Update: 2020-03-20 01:24 GMT

ന്യൂഡല്‍ഹി: അവസാന മണിക്കൂറുകളില്‍ പോലും അരങ്ങേറിയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്. സുപ്രീംകോടതിയില്‍ ഇന്നലെ രാത്രി കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാര്‍ ജയിലില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ആരാച്ചാര്‍ പവന്‍ കുമാറും ഈ യോഗത്തില്‍ പങ്കെടുത്തു. പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന വാദവും തള്ളി. ജയില്‍ മാനുവല്‍ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്നും തിഹാര്‍ ജയിലധികൃതര്‍ അറിയിച്ചു. പ്രാര്‍ത്ഥിക്കാനായി 10 മിനിറ്റ് നല്‍കുന്നതടക്കം എല്ലാ നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്.

രാജ്യം ഒന്നാകെ കുറ്റവാളികള്‍ക്കെതിരെ അണിനിരന്ന കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കപ്പെട്ടിട്ടും കുറ്റവാളികള്‍ അവസാന നിമിഷം വരെയും തങ്ങളുടെ വധശിക്ഷ റദ്ദാക്കാന്‍ വേണ്ടി ശ്രമിച്ചു. 2012 ഡിസംബര്‍ 16ന് ദില്ലിയിലാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ ക്രൂരബലാത്സംഗം നടന്നത്. രാത്രി 12 മണിക്കാണ് മുനിര്‍കാ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന നിര്‍ഭയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ബസില്‍ കയറിയത്. പിന്നീട് ആ ബസില്‍ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളായിരുന്നു.

ഒടുവില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് സംഘം കടന്നു കളഞ്ഞു. രാജ്യം മുഴുവന്‍ നിര്‍ഭയയുടെ നീതിക്കായി അണിനിരന്നു. വിചാരണകള്‍ക്കൊടുവില്‍ 2013 സെപ്റ്റംബര്‍ 13നാണ് പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നിവര്‍ക്ക് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് യോഗേഷ് ഖന്ന വധശിക്ഷ വിധിക്കുന്നത്.


ഒടുവില്‍ ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പ്രതികള്‍ അവര്‍ക്ക് ലഭ്യമായ എല്ലാ നിയമ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു കഴിഞ്ഞതായി ഇന്നലെ സ്ഥിരീകരിച്ചത്. അതിന് ശേഷവും ഹര്‍ജികളുമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കുറ്റവാളികളുടെ അഭിഭാഷകര്‍ എത്തിയെങ്കിലും വിധി മാറ്റിക്കുറിക്കാനായില്ല.




Tags:    

Similar News