നിജിൽ ദാസ് ഒളിവിൽ കഴിയുമ്പോൾ ഉപയോഗിച്ചത് രേഷ്മയുടെ മകളുടെ സിം കാര്‍ഡ്
സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിലെ മുഖ്യ പ്രതിയെ ഒളിവിൽ കഴിയാൻ പലവിധ സൗകര്യങ്ങളൊരുക്കിയിട്ടും ദുർബല വകുപ്പുകളാണ് രേഷ്മക്കെതിരേ പോലിസ് ചുമത്തിയത്.
കണ്ണൂർ: കണ്ണൂർ തലശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോലില്‍ കെ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിന് അധ്യാപിക രേഷ്മ കൂടുതല്‍ സഹായങ്ങള്‍ ചെയ്തതിന്റെ തെളിവുകള്‍ പോലിസിന്.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളുടെ പേരിലുള്ള സിം കാര്‍ഡ് രേഷ്മ നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. രേഷ്മയുടെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ ഈ സിം കാര്‍ഡാണ് നിജില്‍ ഉപയോഗിച്ചത്. ഈ സിം ഉപയോഗിച്ച് നിജില്‍ നിരവധി തവണ ഭാര്യയെ വിളിച്ചിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. നിജിലും രേഷ്മയും ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹരിദാസന്‍ വധക്കേസില്‍ 14, 15 പ്രതികളാണ് നിജിലും രേഷ്മയും.
വധക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് നിജില്‍ ദാസിന് രേഷ്മ ഒളിത്താവളം ഒരുക്കിയതെന്നാണ് പോലിസിന്റെ റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്. തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച രേഷ്മ ഇപ്പോള്‍ അണ്ടല്ലൂരിലെ വീട്ടിലാണുള്ളത്. സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിലെ മുഖ്യ പ്രതിയെ ഒളിവിൽ കഴിയാൻ പലവിധ സൗകര്യങ്ങളൊരുക്കിയിട്ടും ദുർബല വകുപ്പുകളാണ് രേഷ്മക്കെതിരേ പോലിസ് ചുമത്തിയത്.
ബിജെപിയുടെ സ്ഥിരം അഭിഭാഷകനായ പി പ്രേമരാജനാണ് രേഷ്മയ്ക്ക് വേണ്ടി കോടതിയില്‍ ഹാജാരായത്. ബിജെപിയുടെ മണ്ഡലം ജനറല്‍ സെക്രട്ടറി അജേഷാണ് ജാമ്യത്തില്‍ ഇറങ്ങിയ രേഷ്മയെ ജയിലിൽ നിന്ന് സ്വീകരിക്കാൻ എത്തിയത്. അജേഷ്, സിപിഎം പ്രവർത്തകൻ ലതേഷ് കൊലക്കേസിലെ പ്രതിയാണ്.
